സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ശേഷം മരിച്ചതായി സ്ഥിരീകരിച്ച ഇർഷാദിനെ കൊലപ്പെടുത്തിയതെന്ന് പിതാവ്. പുഴയിൽ നീന്തി പരിചയമുള്ള ഇർഷാദ് ഒരിക്കലും വെളളത്തിൽ വീണ് മരിക്കില്ല. നിരന്തരം ഭീഷണി ഉണ്ടായിരുന്നുവെന്നും ഇതുകാരണമാണ് പൊലീസിൽ പരാതിപ്പെടാൻ വൈകിയതെന്നും പിതാവ് പറഞ്ഞു.
കോഴിക്കോട്ട് പെരുവണ്ണാമൂഴി പന്തീരക്കടയില്‍നിന്ന് കഴിഞ്ഞമാസം ആറിന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ടു. പുറക്കാട്ടിരി പുഴയില്‍ കഴിഞ്ഞമാസം 17ന് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് സ്ഥിരീകരിച്ചതായി റൂറല്‍ എസ്പി അറിയിച്ചു. പുഴയില്‍നിന്ന് കണ്ടെടുത്ത മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്‍റേതാണെന്ന് തെറ്റിദ്ധരിച്ച് സംസ്ക്കരിച്ചിരുന്നു. ഡിഎന്‍എ പരിശോധന നടത്തിയാണ് മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് സ്ഥിരീകരിച്ചത്. കൈതപ്പൊയില്‍ സ്വദേശി സ്വാലിഹിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. മൂന്നുപേര്‍ കൂടി കസ്റ്റഡിയിലെന്ന് സൂചനയുണ്ട്. കഴിഞ്ഞമാസം ആറിനാണ് ഇര്‍ഷാദിനെ കാണാതായത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് റൂറല്‍ എസ്.പി കറപ്പസാമി പറഞ്ഞു.