താരസംഘടനയായ അമ്മയില്‍ ഭിന്നത രൂക്ഷം. കെബി ഗണേഷ്കുമാറിനെയും അമ്മ ജനറല്‍സെക്രട്ടറി ഇടവേള ബാബുവിനെയും രൂക്ഷമായി വിമർശിച്ച് നടന്‍ ഷമ്മി തിലകൻ. തനിക്കെതിരെ ഗണേഷ്കുമാര്‍ പറഞ്ഞത് അസംബന്ധമാണെന്നും അനീതിക്കെതിരെയാണ് തന്റെ പോരാട്ടമെന്നും ഷമ്മി തിലകന്‍ പറഞ്ഞു. സംഘടനയില്‍ തിരഞ്ഞെടുപ്പ് ക്രമക്കേടും കോടികളുടെ നികുതി വെട്ടിപ്പും ഉണ്ടായെന്ന് ഷമ്മി വെളിപ്പെടുത്തി. അച്ഛന്‍ തിലകനോടുളള വിരോധത്തില്‍ തനിക്ക് അപ്രഖ്യാപിത വിലക്കാണ്. ഇനി തന്നെ ചൊറിഞ്ഞാന്‍ മാന്തുമെന്നായിരുന്നു ഷമ്മിയുടെ പ്രതികരണം. തനിക്കെതിരെ അയല്‍ക്കാരും പൊലീസുകാരും പരാതി പറഞ്ഞതായി കെബി ഗണേഷ്കുമാറിന്റെ ആരോപണം അസംബന്ധമാണെന്നും ഇതിന് പിന്നില്‍ ഗണേഷ്കുമാറിന്റെ ബന്ധുവായ ഡിവൈഎസ്പിയാണെന്നുമാണ് ഷമ്മി തിലകന്റെ മറുപടി. അമ്മയുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയാകാന്‍ പാടില്ലെങ്കിലും ഗണേഷ് കുമാർ ആത്മയുടെ വൈസ് പ്രസിഡന്റാണ്. അമ്മയുടെ ഫണ്ടുപയോഗിച്ച് ഗണേഷ്കുമാർ പത്തനാപുരത്ത് രണ്ട് പേര്‍ക്ക് വീട് പണിത് നൽകിയെന്നും ആരോപണം.
അച്ഛന്‍ തിലകനോട് കാണിച്ച അനീതിക്കെതിരേ 2018-ജൂണില്‍ ഇടവേള ബാബുവിന് പരാതി അയച്ചെങ്കിലും മറുപടിയില്ല. അമ്മയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് അംഗങ്ങളെ സ്വാധീനിക്കാൻ കൈനീട്ടം നൽകി. സ്ത്രീപീഡനക്കേസിൽ കുറ്റാരോപിതനെയാണ് പ്രിഡൈഡിങ് ഓഫീസറാക്കിയത്. പടമില്ലാത്തവര്‍ക്ക് കൈനീട്ടം കൊടുക്കുമെങ്കില്‍ ആദ്യം കൊടുക്കേണ്ടത് ഇടവേള ബാബുവിനാണ്. പലര്‍ക്കും കളളുകുടിക്കാനാണ് കൈനീട്ടം പദ്ധതിയെന്നും ഷമ്മി തിലകന്‍. വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാതിരിക്കാന്‍ മുകേഷ് ഇടപെട്ട് തമാശരൂപേണ ഭീഷണിപ്പെടുത്തിയിരുന്നു. പല അംഗങ്ങളുടെയും ബാങ്ക് ബാലൻസ് പരിശോധിക്കണം. ആറു കോടി രൂപയുടെ നികുതിവെട്ടിപ്പില്‍ അമ്മയ്ക്ക് ആദായനികുതി വകുപ്പുമായി ഹൈക്കോടതിയില്‍ കേസുണ്ട്. യോഗത്തിന്റെ ദൃശ്യമെടുത്തു എന്നതാണ് തനിക്കെതിരെയുളള കുറ്റം. ഫോട്ടോ എടുത്തെങ്കിലും പുറത്തുവിട്ടില്ല. തെളിയിച്ചാല്‍ ക്ഷൗരം ചെയ്യാമെന്ന് ഷമ്മിയുടെ വെല്ലുവിളി. ഹരീഷ് പേരടിയെപോലുളളവര്‍ അമ്മയില്‍ നിന്ന് രാജി വയ്ക്കാന്‍ പാടില്ലായിരുന്നു. അമ്മയില്‍ ജാതീയമായ വേര്‍തിരിവുണ്ടെന്നും തനിക്ക് അപ്രഖ്യാപിത വിലക്കാണെന്നും ഷമ്മി തിലകന്‍ ആരോപിച്ചു.