മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പുറത്തേക്കുള്ള വഴിതുറന്നതിനുപിന്നാലെ പാര്‍ട്ടി ചിഹ്നത്തിനായി വിമതനേതാവ് ഏക്നാഥ് ഷിന്‍ഡെ. തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും വേണമെന്നാവശ്യപ്പെട്ട് ഷിന്‍ഡെ പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. ഭൂരിപക്ഷം എംഎല്‍എമാരും എംപിമാരും ഷിന്‍ഡെയ്ക്കൊപ്പമാണ്. ഇതോടെ പാര്‍ട്ടി പിളരുമെന്ന് ഉറപ്പായി. തന്നെ പിന്തുണയ്ക്കുന്നവരുടെ പട്ടിക ഉടൻ പുറത്തുവിടുമെന്ന് ഷിന്‍ഡെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഔദ്യോഗിക നേതൃത്വത്തിന്റെ കരുത്ത് ചോര്‍ന്നിട്ടില്ലെന്നും ഷിന്‍ഡെയ്ക്കൊപ്പമുള്ള 20 എംഎല്‍എമാര്‍ മടങ്ങിവരുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് അവകാശപ്പെട്ടു. സ്ഥിതി വിലയിരുത്താന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന നേതാക്കള്‍ മുംബൈയില്‍ യോഗം ചേരുകയാണ്. എന്‍.സി.പി നേതൃയോഗവും രാവിലെ ചേര്‍ന്നിരുന്നു.