വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജ് അറസ്റ്റില്‍. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗത്തിലെ ജാമ്യം കോടതി റദ്ദാക്കിയതിനാലാണ് അറസ്റ്റ് . തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പി.സി ജോര്‍ജ് ഹാജരായിരുന്നു. വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ ജോര്‍ജിനെതിരെ കേസെടുത്തത് പാലാരിവട്ടം പൊലീസാണ്. ജോര്‍ജിനെ എ.ആര്‍.ക്യാംപില്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജോര്‍ജിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണനുമടക്കം നേതാക്കള്‍ പാലാരിവട്ടം സ്റ്റേഷനിലേക്ക് ഇരച്ചെത്തി. പിസിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോള്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധമേറി. ജോര്‍ജിനെതിരായ നടപടി മണ്ഡലത്തില്‍ പരമാവധി ചര്‍ച്ചയാക്കാനാണ് ബിജെപിയുടെ ശ്രമം.