കാര്‍ഷികാവശ്യങ്ങള്‍ക്ക് പട്ടയം നല്‍കിയ ഭൂമിയില്‍ മറ്റ് നിര്‍മാണങ്ങള്‍ തടഞ്ഞ് ഹൈക്കോടതി. ഈ ഭൂമിയില്‍ ക്വാറികള്‍ പാടില്ല, റിസോര്‍ട്ടടക്കമുള്ള മറ്റ് നിര്‍മാണങ്ങളും തടഞ്ഞാണ് ചീഫ് ജസ്റ്റീസ് എസ് മണികുമാറും , ഷാജി .പി. ചാലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കാർഷികാവശ്യങ്ങള്‍ക്ക് പട്ടയം നല്‍കിയ ഭൂമിയില്‍ മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 1964ലെ ഭൂമിപതിച്ചു നല്‍കല്‍ നിയമത്തിന്റെ ലംഘനമായി കണക്കാക്കേണ്ടിവരും.
കാര്‍ഷിക ഭൂമിയിലെ മറ്റ് നിര്‍മാണങ്ങള്‍ തടഞ്ഞുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനും കോടതി നിര്‍ദേശിച്ചു. നിയമ ലംഘനം കണ്ടാല്‍ ഭൂമി സർക്കാരിന് തിരിച്ചു പിടിക്കാനും നടപടി എടുക്കാം. എന്നാല്‍ ഭൂമി തരംമാറ്റുന്ന കാര്യത്തില്‍ അപേക്ഷ കിട്ടുന്ന മുറയ്ക്ക് സര്‍ക്കാരിന് തീരുമാനമെടുക്കാം. റിസോര്‍ട്ട് ക്വാറി ഉടമകള്‍ സമര്‍പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.