നടിയെ ആക്രമിച്ച കേസില്‍ വിസ്താരം പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം തേടി. തുടരന്വേഷണം പൂര്‍ത്തിയായശേഷമേ പുതിയ സാക്ഷികളെ വിസ്തരിക്കാനാവൂ. അതുവരെ വിസ്താരം നീട്ടിവയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. സാക്ഷികളില്‍ രണ്ടുപേര്‍ അയല്‍സംസ്ഥാനത്ത്, ഒരാള്‍ക്ക് കോവിഡ് ബാധിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
അതിനിടെ, അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ രണ്ടാംദിവസവും ചോദ്യംചെയ്യുന്നു. കളമശേരി ക്രൈബ്രാഞ്ച് ഒാഫീസിലാണ് ചോദ്യംചെയ്യല്‍. ദിലീപിന്റെ പേഴ്സണൽ മൊബൈൽ ഫോൺ ഉൾപ്പെടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ സാധനങ്ങളുടെ ഫോറൻസിക് പരിശോധന പൂർത്തിയായിട്ടുണ്ട്. ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യൽ. 3 മൊബൈൽ ഫോൺ, 2 ഐപാഡ്, ഒരു പെൻ ഡ്രൈവ്, ഒരു ഹാർഡ് ഡിസ്ക് എന്നിവയാണ് ദിലീപിന്റെ വീട്ടിലെ പരിശോധനയിൽ പിടിച്ചെടുത്തത്.