നാടിന്റെ ദുഃഖമായി കോപ്റ്റർ അപകടത്തിൽ മരിച്ച പ്രദീപ്: അന്ത്യചടങ്ങുകള്‍ വൈകും

coonoor-pradeep-02
SHARE

ഹെലികോപ്റ്ററില്‍ അപകടത്തില്‍ മരിച്ച തൃശൂര്‍ പൊന്നൂക്കര സ്വദേശി എ.പ്രദീപിന്റെ അന്ത്യചടങ്ങുകള്‍ വൈകും. ഡല്‍ഹിയില്‍ പ്രണാമം അര്‍പ്പിച്ച ശേഷമെ നാട്ടില്‍ എത്തിക്കൂവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. 

വ്യോമസേനയിലെ ജൂനിയര്‍ വാറന്‍റ് ഓഫിസര്‍ എ.പ്രദീപിന്റെ സഹോദരനും ബന്ധുക്കളും ഭൗതികശരീരം ഏറ്റുവാങ്ങാന്‍ തമിഴ്നാട്ടില്‍ പോയിരുന്നു. പക്ഷേ, ഡല്‍ഹിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി കൊണ്ടുപോകുമെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പൊന്നൂക്കരയിലെ വീട്ടിലേക്ക് പിന്നീട് കൊണ്ടുവരും. പുത്തൂര്‍ ഗവണ്‍മെന്റ് സ്കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പാറമേക്കാവ് ശാന്തിഘട്ടിലാകും അന്ത്യചടങ്ങുകള്‍. ഭൗതികശരീരം നാട്ടില്‍ എത്തിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരം ജില്ലാഭരണകൂടത്തിന് ലഭിച്ചിട്ടില്ല. റവന്യൂമന്ത്രി കെ.രാജന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പ്രദീപിന്റെ വീട്ടില്‍ എത്തിയിരുന്നു. അച്ഛന്‍ പൂര്‍ണമായും കിടപ്പിലാണ്. ഇപ്പോഴും മരണവിവരം അറിയിച്ചിട്ടില്ല. 

  

ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ വീട്ടില്‍ എത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഔദ്യോഗിക ബഹുമതികളോടെ അന്ത്യചടങ്ങുകള്‍ നടത്താന്‍ വേണ്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. 2004ലായിരുന്നു പ്രദീപ് വ്യോമസേനയില്‍ ചേര്‍ന്നത്. രണ്ടു വര്‍ഷം കൂടി സേവനം അനുഷ്ഠിച്ച ശേഷം വിരമിക്കാന്‍ പദ്ധതിയിട്ടിരിക്കെയാണ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്.

MORE IN BREAKING NEWS
SHOW MORE