ആശുപത്രിയിൽ എത്തിക്കുന്നതുവരെ ജനറല്‍ ബിപിന്‍ റാവത്തിന് ജീവനുണ്ടായിരുന്നെന്ന് രക്ഷാപ്രവർത്തകർ. അതിനിടെ, കോപ്റ്റര്‍ തകര്‍ന്നുവീണ സ്ഥലത്ത് വ്യേമസേനാ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. ജനറല്‍ ബിപിന്‍ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെ ഭൗതികദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും. നാളെയാണ് സംസ്കാരം. മരിച്ച മറ്റ് 11 സൈനികരുടെ മൃതദേഹം ഊട്ടി വെല്ലിഗ്ടണ്‍ മദ്രാസ് റെജിമെന്‍റ് സെന്‍ററില്‍ രാവിലെ നടക്കുന്ന പൊതുദര്‍ശനത്തിന് ശേഷം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. രാജ്യം ഇന്ന് ദേശീയ ദുഃഖാചരണമായി ആചരിക്കും.
ജനറല്‍ ബിപിന്‍ റാവത്തടക്കം കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ രക്ഷപ്പെട്ട ഏകയാളായ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍സി്ങ് 80 ശതമാനം പൊള്ളലോടെ വെല്ലിങ്ടണിലെ സേനാ ആശുപത്രിയിലാണ്. സംഘത്തെ സ്വീകരിക്കാനും ഒപ്പം യാത്രചെയ്യാനുമാണ് വെല്ലിങ്ടണ്‍ കോളജിലെ ഡയറക്ടിങ് സ്റ്റാഫ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് സൂലൂരിലെത്തിയത്. യുദ്ധവിമാന പൈലറ്റാണ് വരുണ്‍. കഴിഞ്ഞ വര്‍ഷം തേജസ് യുദ്ധവിമാനം പറത്തുന്നതിനിടെ സാങ്കേതിക തകരാറുണ്ടായപ്പോള്‍, സമയോചിതമായി പ്രവര്‍ത്തിച്ച് സുരക്ഷിതമായി ലാന്‍ഡ് ചെയ്തത് വരുണ്‍ ആയിരുന്നു. ഇതിനുള്ള അംഗീകാരമായി ആഗസ്റ്റില്‍ ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്കാരവും ലഭിച്ചു. വരുണിന്‍റെ ചികില്‍സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയില്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തി. ആവശ്യമെങ്കില്‍ ഇവിടേക്ക് മാറ്റും.