
നിയമസഭയില്‍ രോഷാകുലനായി മുഖ്യമന്ത്രി. പൂരപ്പാട്ടിന്റെ സ്ഥലമാണോ സഭയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പിണറായി പുത്രിവാല്‍സല്യത്താല്‍ അന്ധനെന്ന പി.ടി.തോമസിന്റെ പരാമര്‍ശമായിരുന്നു പ്രകോപനം. മര്യാദയില്ലാത്ത വാക്കുകളെന്ന് ഭരണപക്ഷം വിമര്‍ശിച്ചു. പി.ടി.തോമസിനെ നിയന്ത്രിക്കാന്‍ ചെന്നിത്തലയ്ക്കാവില്ലെന്നും ഗ്രൂപ്പ് വേറെയാണല്ലോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
പി.ടി.തോമസിന് പിണറായിയെ മനസിലായിട്ടില്ല. കുറേനാള്‍ ലാവലിനില്‍ പ്രതിയാക്കാന്‍ നടന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആരുടെയും മുന്നില്‍ തലയുയര്‍ത്തി പറയാം. അത് പറയാനുള്ള കരുത്ത് ഈ നെഞ്ചിനുണ്ട്, കൈകള്‍ ശുദ്ധമെന്നും പിണറായി സഭയിൽ പറഞ്ഞു. എവിടെയും ഒപ്പിടുന്നയാളാണ് താനെന്ന് ഒപ്പമുള്ള ഉദ്യോഗസ്ഥര്‍ പറയില്ല.
മകളുടെ വിവാഹത്തിന് സ്വപ്ന വന്നിട്ടില്ല. കുടുംബത്തിലെ ആരെയും ചോദ്യം ചെയ്തിട്ടില്ല. താനൊരു പ്രത്യേക ജനുസാണ്. അത് നിങ്ങള്‍ക്ക് മനസിലാവില്ല
അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ സി.എം.രവീന്ദ്രനെ കുറ്റക്കാരനാക്കുന്നത് വികലമനസിന്റെ വ്യാമോഹമെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. രവീന്ദനെതിരെ ഒന്നും കണ്ടെത്തിയിട്ടില്ല. നടക്കുന്നത് വിവരശേഖരണം മാത്രമാണ്. എന്‍ഐഎ കുറ്റപത്രം പ്രതിപക്ഷം കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം എം.ശിവശങ്കറിന്റെ കുറ്റകൃത്യങ്ങളിലെല്ലാം ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് പി.ടി.തോമസ് ആരോപിച്ചു. സ്വപ്നസുന്ദരിക്കൊപ്പം കറങ്ങിയപ്പോള്‍ തടയാന്‍ ഉളുപ്പില്ലായിരുന്നു. ലാവലിന്‍ ഫയല്‍ ചോര്‍ത്തി തുടങ്ങിയതാണ് പിണറായി – ശിവശങ്കര്‍ ബന്ധം. മുഖ്യമന്ത്രിയുടെ വീട്ടിലെ വിവാഹത്തില്‍ സ്വപ്ന പങ്കെടുത്തോ?. പരസ്യവും കിറ്റും നല്കി എന്നും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും പി.ടി.തോമസ് ആരോപിച്ചു.