
തൃശൂർ പാലിയേക്കരയിൽ മന്ത്രി കെ.ടി.ജലീലിന്റെ വാഹനവ്യൂഹത്തിന് മുമ്പിലേയ്ക്ക് ചാടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് , യുവമോർച്ച പ്രവർത്തകരാണ് വാഹനവ്യൂഹം തടഞ്ഞത്. പൊലീസ് ജീപ്പിൽ തട്ടി യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്റെ കയ്യൊടിഞ്ഞു. പ്രതിഷേധക്കാരെ കൈ വീശി കാട്ടിയായിരുന്നു മന്ത്രിയുടെ യാത്ര. വാഹനം തടഞ്ഞവരെ ബലം പ്രയോഗിച്ച് പൊലീസ് നീക്കി. വിഡിയോ റിപ്പോർട്ട് കാണാം.
ഇ.ഡിയുടെ ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് മന്ത്രി കെ.ടി.ജലീല്‍ യാത്ര തിരിച്ചു. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് മന്ത്രിയുടെ യാത്ര. യാത്രയ്ക്കിടെ തവനൂരിലെ കൃഷിയിടം സന്ദര്‍ശിച്ച മന്ത്രി തനിക്ക് പറയാനുള്ളതെല്ലാം ഫെയ്സ്ബുക്കില്‍ സംസാരിക്കുമെന്ന് പ്രതികരിച്ചു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തോ എന്നതടക്കമുളള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. യാത്രയിലുടനീളം പ്രതിഷേധ പ്രകടനങ്ങളുണ്ട്. ചങ്ങരംകുളത്തും കാവുംപുറത്തും പെരുമ്പിലാവിലും മന്ത്രിയെ കരിങ്കൊടി കാട്ടി. അങ്കമാലിയിലും പ്രതിഷേധമുണ്ടായി. നേരത്തെ വീടിനു മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചു. ജലീല്‍ തിരുവനന്തപുരത്തേക്കാണ് പോകുന്നതെന്ന് സൂചനയുണ്ട്.