
ജെഎൻയു വിദ്യാർഥികളുടെ പാർലമെന്റ് മാർച്ച് അടിച്ചമർത്തിയ ഡൽഹി പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തം. ഭിന്നശേഷിക്കാരായ വിദ്യാർഥികളടക്കം നിരവധി പേർക്കാണ് ഇന്നലത്തെ പൊലീസ് നടപടിയിൽ പരുക്കേറ്റത്. അതേസമയം, പൊതുമുതൽ നശിപ്പിച്ചതടക്കം ഏഴ് വകുപ്പുകൾ ചേർത്ത് വിദ്യാർഥികൾക്കെതിരെ എഫ്. ഐ. ആർ റജിസ്റ്റർ ചെയ്തു.
കാഴ്ച്ച പരിമിതിയുള്ള ശശിയെ പോലും ഡൽഹി പൊലീസ് വെറുതെ വിട്ടില്ല. രാത്രിയുടെ മറവിൽ വളഞ്ഞിട്ടു തല്ലി. അതും തെരുവ് വിളക്ക് അണച്ച ശേഷം. ഹോസ്റ്റൽ ഫീസ് വർധനയ്ക്കെതിരെയുള്ള ജെഎൻയു വിദ്യാർഥി സമരം ഇരുപത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു.
സമരം ഒതുതീർക്കാൻ വിദ്യാർഥിയൂണിയൻ നേതാക്കളുമായി മാനവവിഭവശേഷി മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ചർച്ച നടത്തി. ഫീസ് വർധന പിൻവലിക്കുക, വൈസ് ചാൻസലറെ മാറ്റുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം വിദ്യാർഥികൾ സമർപ്പിച്ചു. മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതി നാളെ വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്തും.
സമാധനപരമായ വിദ്യാർഥികളുടെ പ്രതിഷേധത്തെ പൊലീസ് അടിച്ചമർത്തുകയായിരുന്നുവെന്ന് ആരോപിച്ച് അധ്യാപകർ ക്യാംപസിൽ മാർച്ച് നടത്തി. എൻ എസ് യു മുൻദേശീയ പ്രസിഡന്റ് കൂടിയായ ഹൈബി ഈഡൻ എംപിയും പ്രതിഷേധത്തിൽ പങ്കാളിയായി.