കാൻസറിന് മുന്നിൽ പകച്ചുനിൽക്കുന്ന പാവങ്ങളെ കൊള്ളയടിച്ച് മരുന്ന് മാഫിയകൾ സജീവം. ജീവൻരക്ഷാ മരുന്നുകൾക്ക് പോലും ഈടാക്കുന്നത് ന്യായവിലയേക്കാൾ അഞ്ചിരട്ടി വരെ. ഓഫറുകൾ മുന്നോട്ട് വച്ചാണ് രോഗികളുടെ ജീവന് ഇവർ വിലപേശുന്നത്. ആർ.സി.സിയടക്കമുള്ള പ്രധാന അർബുദ ചികിത്സാലയങ്ങളുടെ പരിസരം കേന്ദീകരിച്ചാണ് ചൂഷണമെന്ന് മനോരമ ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി.
സ്തനാർബുദത്തിന് വേണ്ട പ്രധാന മരുന്നുകളിലൊന്നാണ് കാൻ മാബ്. സർക്കാർ മെഡിക്കൽ സ്റ്റോറുകളിൽ ഇതിന്റെ വില 12500 രൂപയാണെന്ന് കാരുണ്യ ഫാർമസിയിൽ നിന്നുള്ള ബില്ല് സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പുറത്ത്, ഏജൻസികൾ മൂന്നരയിരട്ടി വിലയാണ് ഈടാക്കുന്നത്.
മെഡിക്കൽ കോളജിനും ആർ.സി.സിക്കും സമീപത്ത് ഒരു ഊടുവഴിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്കാണ് മനോരമ ന്യൂസ് റിപ്പോർട്ടർ പോയത്. ആവശ്യം അറിയിച്ചപ്പോൾ ഡോക്ടറുടെ കുറിപ്പടി പോലും വേണ്ട. പണം കൊടുത്താൽ മരുന്ന് റെഡി.
42750 രൂപ. അതായത് യഥാർത്ഥ വിലയുടെ മൂന്നരയിരട്ടി. അത്രയും പണമില്ലെന്ന് പറഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന മുഖ്യ ഏജന്റിന്റെ ഫോൺ വിളിയെത്തി.ഓഫറുകളുമായി
കാൽലക്ഷം മുടക്കി മൂന്ന് ഡോസ് വാങ്ങിയാൽ ഒരെണ്ണം സൗജന്യമായി നൽകാമെന്നാണ് ജീവൻരക്ഷാ മരുന്നിന് ഓഫറുവച്ചുള്ള വിലപേശൽ. സ്പെഷ്യാലിറ്റി ഡ്രഗ്സ് എന്ന ഒാമനപ്പേരിൽ മറ്റ് പല സ്ഥാപനങ്ങളേയും ആർ.സി.സിയുടെ പരിസരത്ത് കാണാൻ സാധിക്കും.
വിപണിയിലെ പതിവ് കൊള്ളയായി ഇതിനെ നിസാരവൽകരിക്കാനാവില്ല. അമിതവില നൽകി മരുന്ന് വാങ്ങാനായില്ലങ്കിൽ നഷ്ടമാകുന്നത് രോഗിയുടെ ജീവനാകാം. ജീവൻവച്ചുള്ള വിലപേശലാണിത്.