അർബുദ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ പോലും ചികിൽസതേടാത്ത സ്ത്രീകളുടെ എണ്ണം ആശങ്ക ഉയർത്തുന്നു. തിരുവനന്തപുരം ആർ സി സി യിലെ കണക്കനുസരിച്ച് അറുപതു ശതമാനം സ്ത്രീരോഗികളും ചികിൽസ തേടുന്നത് അർബുദം സങ്കീർണ്ണമാകുമ്പോൾ മാത്രം. മക്കളുടെ ഭാവിയെകരുതിയും കുടുംബത്തിന്റ സാമ്പത്തിക സ്ഥിതി ഒാർത്തുമൊക്കെയാണ് പലപ്പോഴും ഈ അമ്മമാർ രോഗദുരിതം പുറത്തറിയിക്കാത്തത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ കാൻസർ വാർഡിലാണ് മനോരമ ന്യൂസ് റിപ്പോർട്ടർ വർക്കല സ്വദേശിനി ബിന്ദുവിനെ കണ്ടത്. അവസാനഘട്ടത്തിലെത്തിയ സ്തനാർബുദം അവരെ വല്ലാതെ തളർത്തിയിരിക്കുന്നു. മൂന്നുവർഷം മുമ്പ് മാറിൽ ചെറിയൊരു തടിപ്പുമായി സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർ പറഞ്ഞിരുന്നു അർബുദത്തിന്റ തുടക്കമാണന്ന്. പക്ഷെ കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തുന്ന ഭർത്താവിനെയും രണ്ട് കുഞ്ഞുങ്ങളേയും ഒാർത്ത് ബിന്ദു മിണ്ടാതിരുന്നു.
മകന്റ പഠനം മുടങ്ങുമോയെന്ന ഭയമായിരുന്നു അർബുദം ഒളിച്ചുവയ്ക്കാൻ വൽസലയെ പ്രേരിപ്പിച്ചത്. മെഡിക്കൽ കോളജിൽ എത്തി ഡോക്ടറെ കണ്ടെങ്കിലും ചികിൽസയെടുക്കാതെ മടങ്ങി. ഒരു വർഷത്തിന് ശേഷമെത്തുമ്പോൾ എല്ലാം കൈവിട്ടുപോയിരുന്നു.
വിവാഹത്തിന്റ ആദ്യനാളുകളിൽ തന്നെ ബീനയ്ക്ക് രോഗം സ്ഥിരീകരിച്ചു. ഭർത്താവ് ഉപേക്ഷിച്ചുപോയി. ആശുപത്രി രേഖകളിൽ ഒപ്പിടാൻ പോലും ആരുമില്ലാതെ പലവട്ടം ചികിൽസ മുടങ്ങി.