ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചു. രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഡിസംബർ ഒൻപത്, 14 തീയതികളിൽ വോട്ടെടുപ്പും 18ന് വോട്ടെണ്ണലും നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അചൽകുമാർ ജോതിയാണ് ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ തീയതി പ്രഖ്യാപിച്ചത്.
നേരത്തേ, ഗുജറാത്തിനെ ഒഴിവാക്കി ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പു തീയതി മാത്രം പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. ഡിസംബറിൽ തിരഞ്ഞെടുപ്പു നടക്കേണ്ട ഗുജറാത്തിനുവേണ്ടി പ്രധാനമന്ത്രി ചില വമ്പൻ പ്രഖ്യാപനങ്ങൾ നടത്താനിരിക്കുന്നതു കൊണ്ടാണു തിരഞ്ഞെടുപ്പു വിജ്ഞാപനം വൈകിച്ചതെന്നായിരുന്നു ആരോപണം. ഏതാണ്ട് ഇതേ സമയത്തു തിരഞ്ഞെടുപ്പു നടക്കേണ്ട ഹിമാചൽ പ്രദേശിലെ തീയതികൾ കമ്മിഷൻ പ്രഖ്യാപിച്ചപ്പോൾ, ഗുജറാത്തിലേതു മാറ്റിവയ്ക്കുകയായിരുന്നു.
ഇതിനിടെ, 115 മുതൽ 125 സീറ്റുവരെ നേടി ഗുജറാത്തിൽ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന ഇന്ത്യാ ടുഡെ അഭിപ്രായ സർവേഫലം പുറത്തുവന്നു. കോൺഗ്രസ് 57 മുതൽ 65 സീറ്റുവരെ നേടുമെന്നും ബിജെപിയുടെ വോട്ടു ശതമാനത്തിൽ കുറവുണ്ടാകുമെന്നും സർവെ പറയുന്നു.