പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള ഫണ്ട് ഉൾപ്പെടെ സാങ്കേതിക സർവകലാശാലയിലേക്ക് അടക്കേണ്ട ഫണ്ട് ബാങ്കിലടയ്ക്കാതെ സ്വാശ്രയ എൻജിനീയറിങ് കോളജുകളുടെ കള്ളക്കളി. വിദ്യാർഥികൾ അന്വേഷിച്ചെത്തുമ്പോൾ മാത്രമാണ് പണം അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് സർവകലാശാല അറിയുന്നത്. സാമ്പത്തിക കാര്യങ്ങൾ പരിശോധിക്കാനുള്ള തൃപ്തികരമായ സംവിധാനവും സാങ്കേതിക സർവകലാശാലയ്ക്കില്ല.
എൻജിനീയറിങ് പഠനം അവസാനിപ്പിച്ച് മറ്റൊകുകോഴ്സിന് ചേർന്ന വിദ്യാർഥിനി മൈഗ്രേഷൻസർട്ടിഫിക്കറ്റ് അന്വേഷിച്ചുചെന്നപ്പോഴാണ് , സ്വാശ്രയകോളജുകളുടെ കള്ളക്കളിയും സാങ്കേതിക സർവകലാശാലയുടെ പിടുപ്പുകേടും പുറത്തുവന്നത്. വിദ്യാർഥിനി ഫീസടക്കാൻ ബാക്കിയുണ്ടെന്ന് കാണിച്ച് സർവകലാശാല മൈഗ്രേഷൻ സർട്ടിഫിക്കറ്റ് നിരസിച്ചു. പിന്നാക്കവിഭാഗത്തിൽപ്പെട്ട കുട്ടിയാണെന്നും ഫീസിളവുണ്ടെന്നും മറുപടി നൽകിയപ്പോൾ അധികൃതരാകെ കുഴഞ്ഞു. എസ്.സി, എസ്.ടി വകുപ്പിൽ നിന്ന് വിദ്യാർഥികൾക്ക് ഫീസായി നൽകുന്ന തുക,, കോളജ് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടില്ലെന്ന് അപ്പോഴാണ് സർവകലാശാല ഉദ്യോഗസ്ഥർ അറിയുന്നത്.
സംഭവം കോളജുമായി സംസാരിച്ചപ്പോൾ, പണം ഭാഗികമായി സർവകലാശാലയുടെ അക്കൗണ്ടിലേക്ക് അടച്ചു. പക്ഷെ ഇനിയും കുടിശ്ശികയുണ്ടെന്നു പറഞ്ഞ് സര്‍വകലാശാല വിദ്യാർഥിനിക്ക് മൈഗ്രേഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുമില്ല.
പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ തുമ്പ് മാത്രമാണെന്നാണ് അധ്യാപകർപറയുന്നത്. സർക്കാരിൽ നിന്ന് പിന്നാക്കവിഭാഗക്കാർക്കായി നൽകുന്ന ഫണ്ട് കോളജുകൾകൈവശം വെക്കുകയാല്ലാതെ സർവകലാശാലക്ക് നൽകുന്നില്ല. മാത്രമല്ല സർവകലാശാലയുടെ ഭാഗത്തുനിന്ന് വേണ്ട പരിശോധനയില്ല. കെടിയുവിൽ ഏറെനാളായി ഫിനാൻസ് ഒാഫീസറില്ലാത്തതും പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്.