മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയർന്ന ഭൂമി കൈയേറ്റ ആരോപണങ്ങളിൽ ആലപ്പുഴ ജില്ലാകലക്ടറുടെ റിപ്പോർട്ട് റവന്യൂമന്ത്രി ഇന്ന് പരിശോധിക്കും. മന്ത്രിയുടെ അഭിപ്രായംകൂടി രേഖപ്പെടുത്തിയശേഷം റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറാനാണ് സാധ്യത. തുടർനടപടികളിൽ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും.
കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് റവന്യൂമന്ത്രി പറഞ്ഞ മറുപടി ഇതായിരുന്നു. ഇന്നലെ കാസർകോടായിരുന്നതിനാൽ ഇന്നായിരിക്കും അദ്ദേഹം റിപ്പോർട്ട് വിശദമായി പരിശോധിക്കുക. റിപ്പോർട്ട് മന്ത്രിസഭയിൽ ചർച്ച ചെയ്യണമോ, തുടർനടപടികൾ എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങളിൽ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. പൊതുവിൽ തോമസ് ചാണ്ടിക്ക് അനുകൂലമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുപോരുന്നത്. എന്നാൽ കലക്ടറുടെ റിപ്പോർട്ടിൽ ലേക് പാലസ് റിസോർട്ടിന്റെ പാർക്കിങ് ഗ്രൗണ്ട് പാടം നികത്തിയാണ് നിർമ്മിച്ചതെന്ന കണ്ടെത്തലുണ്ടെന്നാണ് സൂചന. ഭൂമിയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ ഭൂരിപക്ഷവും കലക്ടറുടെ റിപ്പോർട്ട് ശരിവെക്കുന്നുമുണ്ട്. ഇതു സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ നടപടികൾ ശുപാർശ ചെയ്യാതെ നിജസ്ഥിതി റിപ്പോർട്ട് മാത്രമാണ് കലക്ടർ സമർപ്പിച്ചത്. പുതിയ സാഹചര്യത്തിൽ മുഖ്യമന്ത്രി നിലപാടുമാറ്റുമോ എന്നതാണ് കാതലായ ചോദ്യം. തോമസ് ചാണ്ടിയുടെ രാജിക്കായി പ്രതിപക്ഷം നീക്കം ശക്തമാക്കുന്ന പശ്ചാത്തലവും സർക്കാരിന് തലവേദന സൃഷ്ടിക്കും.