ബിജെപിയിലേക്കു ചേരാൻ ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചതായി ഗുജറാത്തിലെ പട്ടേൽ പ്രക്ഷോഭ നേതാവ്. ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിൽ സംവരണമാവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ള നരേന്ദ്ര പട്ടേലാണ് പാർട്ടിയെ വെട്ടിലാക്കിയ ആരോപണവുമായി രംഗത്തെത്തിയത്. ഞായറാഴ്ച വൈകുന്നേരം ഇദ്ദേഹം ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ, ഇന്നലെ രാത്രി വൈകി നാടകീയ നീക്കത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിനൊപ്പം തനിക്കു കിട്ടിയ നോട്ടുകെട്ടുകളും മാധ്യമപ്രവർത്തകരെ നരേന്ദ്ര പട്ടേൽ കാണിച്ചു. പട്ടീദാർ അനാമത് ആന്ദോളൻ സമിതിയുടെ (പിഎഎഎസ്) കൺവീനറാണ് നരേന്ദ്ര പട്ടേൽ.
ഹാർദിക് പട്ടേലിന്റെ അനുയായിയായിരുന്ന വരുൺ പട്ടേലും ഇന്നലെ ബിജെപിയിലേക്കു കൂടുമാറിയിരുന്നു. ബിജെപിയോടു ചേരാൻ വരുൺ പട്ടേൽ വഴി ഒരു കോടി രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും 10 ലക്ഷം രൂപ അഡ്വാൻസ് ആയി ലഭിച്ചെന്നും നരേന്ദ്ര പട്ടേൽ പറഞ്ഞു. ബാക്കി 90 ലക്ഷം രൂപ നാളെ തരാമെന്ന് ഏറ്റിട്ടുണ്ടെന്നും എന്നാൽ റിസർവ് ബാങ്ക് മുഴുവനായി നൽകിയാലും തന്നെ വിലയ്ക്ക് എടുക്കാനാകില്ലെന്നും നരേന്ദ്ര പട്ടേൽ വ്യക്തമാക്കി. ബിജെപിയുടെയും വരുൺ പട്ടേലിന്റെയും നിലപാട് മാധ്യമങ്ങൾക്കുമുന്നിൽ പരസ്യപ്പെടുത്താനാണ് താൻ പണം വാങ്ങിയതെന്നും നരേന്ദ്ര കൂട്ടിച്ചേർത്തു.
പട്ടേല്‍ പ്രക്ഷോഭം കോൺഗ്രസ് ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് വരുണും പിഎഎഎസ് നേതാവായ രേഷ്മ പട്ടേലും ബിജെപിയിൽ ചേർന്നത്. അതേസമയം, ആരോപണം വരുൺ പട്ടേൽ നിഷേധിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസിന്റെ പദ്ധതി തിരിച്ചറിഞ്ഞ പട്ടീദാർ സമൂഹം ബിജെപിയോടു ചേരുന്നതിന്റെ ഭീതിയിൽ അവരുടെ പ്രേരണയാൽ നടത്തുന്ന ആരോപണങ്ങളാണിതെന്നും വരുൺ പ്രതികരിച്ചു.
I was offered Rs 1 crore to join the Bharatiya Janata Party. I have already been given Rs 10 lakh advance: Narendra Patel, Patidar leader pic.twitter.com/NZUN1NibQp
വ്യാജ ആരോപണങ്ങളാണിവയെന്ന് ബിജെപി വക്താവ് ഭരത് പാണ്ഡ്യ അറിയിച്ചു. നരേന്ദ്ര പട്ടേലിന്റെ തിരിച്ചുപോക്ക് നേരത്തേ തയാറാക്കിവച്ചിരുന്നതാണ്. ഇത്തരം നാടകങ്ങളിലൂടെ ഗുജറാത്തിലെ ജനങ്ങളെ വശീകരിക്കാൻ കോൺഗ്രസിനാകില്ലെന്നും പാണ്ഡ്യ കൂട്ടിച്ചേർത്തു.