അണ്ടര്‍-17 ലോകകപ്പിൽ ഇറാനെതിരെ സ്പെയിന്‍ ഒരു ഗോളിന് മുന്നില്‍. കാൽപ്പന്തുകളിയെ എന്നും നെഞ്ചേറ്റിയിട്ടുള്ള കൊച്ചിയുടെ കളിമുറ്റത്ത് യൂറോപ്യൻ അണ്ടർ 17 ചാംപ്യന്മാരായ സ്പെയിനും ഏഷ്യൻ അണ്ടർ 16 ചാംപ്യന്മാരായ ഇറാനും ഇന്നു നേർക്കുനേർ. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തങ്ങളുടെ നാലാം മൽസരത്തിനിറങ്ങുന്ന സ്പെയിനും ലോകകപ്പിൽ ഏഷ്യയുടെ അവശേഷിക്കുന്ന ഏക പ്രതീക്ഷയായ ഇറാനും നേർക്കുനേർ വരുമ്പോൾ, ആരാധകരും ആവേശത്തിലാണ്. നല്ലൊരു ഫുട്ബോൾ വിരുന്ന് നേരിൽക്കാണാമെന്ന പ്രതീക്ഷയിലാണവർ. ജയിക്കുന്നവർക്ക് ബുധനാഴ്ച മുംബൈയിൽ നടക്കുന്ന സെമി പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തന്മാരായ മാലിയുമായി ഏറ്റുമുട്ടാം. അഞ്ചു മണിക്കാണ് മൽസരം.
സ്പെയിനും ഇറാനും നേർക്കുനേർ വരുമ്പോൾ, ഒരു കാര്യം ഉറപ്പ്! ഇത് തീർത്തും വ്യത്യസ്തമായ രണ്ടു ഫുട്ബോൾ ശൈലികൾ തമ്മിലുള്ള പോരാട്ടമാകും. പന്ത് എതിരാളിക്കു കൊടുക്കാതെ സ്വന്തം കാൽക്കൽ വച്ചു കളിക്കുന്ന പൊസഷൻ ഫുട്ബോളിന്റെ വക്താക്കളാണ് സ്പെയിൻ. ചെറുപാസുകളിലൂടെയും കുറിയ മുന്നേറ്റങ്ങളിലൂടെയും നീക്കങ്ങൾ നെയ്തെടുത്ത് ഗോളിലേക്കെത്തുന്നതാണ് അവരുടെ വഴി. ‘ടിക്കി ടാക്ക’ എന്ന പേരിൽ സീനിയർ ടീം പ്രശസ്തമാക്കിയ കളി ശൈലിയാണ് ഈ ലോകകപ്പിൽ സ്പെയിനിന്റെ കുട്ടിപ്പടയും പിന്തുടർന്നത്.
ഇതിൽനിന്നും തീർത്തും വ്യത്യസ്തമായ ശൈലിയിലാണ് ഇറാന്റെ കളി. പന്ത് സ്വന്തം കാലിൽ വേണമെന്ന് യാതൊരു നിർബന്ധവുമില്ലാത്തവരാണ് ഇറാൻകാർ. വല്ലപ്പോഴും വീണുകിട്ടുന്ന അവസരങ്ങളിൽ തകർപ്പൻ കൗണ്ടർ അറ്റാക്കുകൾ സംഘടിപ്പിച്ച് ഗോളടിക്കുന്നതിനാണ് അവർ മുൻതൂക്കം നൽകുന്നത്. ഇതുവരെ കളിച്ച നാലു മൽസരങ്ങളിൽ ഒന്നിൽപ്പോലും ബോൾ പൊസഷനിൽ ഒന്നാമതെത്താൻ അവർക്കു സാധിച്ചിട്ടില്ലെന്നറിയുക. എന്നാൽ, സ്പെയിൻ പോലും ഒരു കളി തോറ്റപ്പോൾ അവർ ഒന്നിൽപ്പോലും തോറ്റിട്ടുമില്ല. ഇടയ്ക്ക് സാക്ഷാൽ ജർമനിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ച് ഞെട്ടിക്കുകയും ചെയ്തു. ഈ കളിയിൽ ആവേശം ആകാശം തൊടുമെന്നതിന് ഇതിൽ കൂടുതൽ എന്ത് ഉറപ്പു വേണം?
അതേസമയം, ഇറാന്റെ മുന്നേറ്റങ്ങളിലെ അവഗണിക്കാനാകാത്ത ശക്തിയായ സ്ട്രൈക്കർ യൂനിസ് ഡെൽഫിക്ക് ഇന്നു കളിക്കാനാകാത്തത് ഇറാനു ക്ഷീണം ചെയ്യാനിടയുണ്ട്്. തുടർച്ചയായി രണ്ടു മഞ്ഞക്കാർഡു കണ്ടതാണ് നിർണായക മൽസരത്തിൽ ഡെൽഫിക്കും ഇറാനും തിരിച്ചടിയായത്. സ്പെയിനിനെ സംബന്ധിച്ചിടത്തോളം ഈ ലോകകപ്പിൽ അവരുടെ പടയോട്ടം തുടങ്ങിയ മണ്ണാണ് കൊച്ചിയിലേത്. ഏക തോൽവിയും ആദ്യ വിജയവുമെല്ലാം ഈ സ്റ്റേഡിയത്തിൽത്തന്നെ. ആദ്യ മൽസരത്തിൽ കരുത്തരായ ബ്രസീലിനോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോറ്റാണ് അവർ ലോകകപ്പിനു തുടക്കമിട്ടത്. കൊച്ചിയുടെ മണ്ണിൽത്തന്നെ മറ്റൊരു തോൽവി സമ്മാനിച്ച് സ്പാനിഷ് പടയെ മടക്കാൻ ഇറാനാകുമോ എന്ന ചോദ്യം കൊച്ചിയുടെ ആകാശത്തുണ്ട്. ഉത്തരം അറിയാൻ ഏതാനും മണിക്കൂറുകൾ മാത്രം.