മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ ജീവനക്കാർ അഞ്ചുദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു. സമരം നിയമവിരുദ്ധമാണെന്നും, ജീവനക്കാർ എത്രയുംവേഗം ജോലിയിൽ പ്രവേശിക്കണമെന്നും ബോംബെ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. രണ്ടു പൊതുതാത്പര്യ ഹർജികൾ പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവിട്ടത്. തുടർന്നാണ് അർധരാത്രിയോടെ സമരം അവസാനിപ്പിച്ചത്.
ഏഴാം ശമ്പളകമ്മീഷൻ പ്രകാരം വേതനംഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് ജീവനക്കാർ സമരം തുടങ്ങിയത്. അച്ചടക്കനടപടി ഉണ്ടാകുമെന്നു സർക്കാർ മുന്നറിയിപ്പ് നൽകിയെങ്കിലും അത് ജീവനക്കാർ അവഗണിച്ചിരുന്നു. സംസ്ഥാനത്തെ അമ്പതിനായിരത്തോളം സർവീസുകളെയാണ് പണിമുടക്ക് ബാധിച്ചത്.