സോളർ കണ്ടെത്തലിനെച്ചൊല്ലി പാർട്ടിയിൽ അഭിപ്രായ ഭിന്നത നിലനിൽക്കെ കോൺഗ്രസിന്റെ രാഷ്ട്രീയ കാര്യസമിതിയോഗം ഇന്ന് ചേരും. രാവിലെ പത്തിന് ഇന്ദിരഭവനിലാണ് യോഗം. കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിലെ തർക്കങ്ങളും യോഗത്തിൽ ചർച്ചയാകും.
ഒരു വശത്ത് ഉമ്മൻചാണ്ടിയടക്കം ആരോപണവിധേയർ. മറുവശത്ത് സോളർ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗുരുതരമെന്ന് ആരോപിക്കുന്ന വി.എം സുധീരനും കൂട്ടരും. വി.ഡി സതീശൻ കൂടി നിലപാട് കടുപ്പിച്ചതോടെ ഗ്രൂപ്പ് തിരിഞ്ഞുള്ള പോരിനപ്പുറത്ത് നിലപാടുകളുടെ ഏറ്റുമുട്ടലായിരിക്കും യോഗത്തിൽ. ഉമ്മൻചാണ്ടിയെ ഉന്നമിട്ടായിരിക്കും ഒളിയമ്പുകളേറെ. കമ്മീഷന്റ കണ്ടെത്തലുകളും അതിൻമേൽ കേസെടുക്കാനുള്ള സർക്കാർ തീരുമാനവും നിയമപരമല്ലെന്നാണ് തുടക്കം മുതൽ പാർട്ടിനേതൃത്വത്തിന്റ നിലപാട്.
വിഷയത്തിൽ സർക്കാർ വീണ്ടും നിയമോപദേശം തേടാൻ തീരുമാനിച്ചത് ആരോപണവിധേയർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും തൽക്കാലം പിടിവള്ളിയാക്കാം. പക്ഷ പുതിയ കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിൽ നിന്ന് പോലും ആരോപണവിധേയരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന മറുവിഭാഗം നിലപാട് പെട്ടെന്നൊന്നും മയപ്പെടുത്തില്ലെന്നുറപ്പ്
കെ.പി.സി.സി അംഗങ്ങളുടെ തിരഞ്ഞെടുപ്പോടെ ശക്തിപ്പെട്ട എ.െഎ ഗ്രൂപ്പ് െഎക്യത്തിന് മേൽ കൂടിയാണ് സോളർ കേസ് വിള്ളൽ വീഴ്ത്തിയത്. സർക്കാരിനെ പ്രതിരോധിക്കാൻ വേണ്ടി തൽക്കാലം വെടിനിർത്തൽ പ്രഖ്യാപിച്ചാലും സോളർ കോൺഗ്രസിനുള്ളിൽ കിടന്ന് ഏറെനാൾ പുകയുമെന്നുറപ്പ്.