സോളര്‍ ജുഡീഷ്യല്‍ കമ്മിഷന്‍റെ ചില നിഗമനങ്ങള്‍ ടേംസ് ഓഫ് റഫറന്‍സിന് പുറത്താണെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ റിപ്പോർട്ടിനെക്കുറിച്ച് വീണ്ടും നിയമോപദേശം തേടാൻ മന്ത്രിസഭ തീരുമാനിച്ചു. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് അരിജിത്ത് പാസായത്തിൽ നിന്നാണ് നിയമോപദേശം തേടുക. അടുത്തമാസം ഒൻപതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച്, റിപ്പോർട്ട് സഭയില്‍ വെക്കാനും തീരുമാനിച്ചു.
സോളർകമ്മിഷന് ആറ് അന്വേഷണ വിഷയങ്ങളാണ് നൽകിയത്. അതിൽ നിന്ന് കമ്മിഷൻ വ്യതിചലിച്ചുവെന്നും സരിത ഉന്നയിച്ച ലൈംഗികആരോപണങ്ങളുൾപ്പെടെ അന്വേഷണ പരിധിയിൽ കൊണ്ടുവന്നു എന്നുമാണ് വിലയിരുത്തൽ. ഇത് നിയമപരമായി നിലനിൽക്കുമോ, തുടർ നടപടികൾ എങ്ങിനെ സ്വീകരിക്കണം എന്നത് സംബന്ധിച്ചാണ് വിദഗ്ധ നിയമോപദേശം തേടുക. കേരള ഹൈക്കോടതി മുൻചീഫ് ജസ്റ്റിസും സുപ്രീം കോടതി ജസ്റ്റിസുമായിരുന്ന അരിജിത്ത്് പസാനിയത്തിൽ നിന്നാണ് നിയമോപദേശം തേടുക. കമ്മിഷന്റെ പരിധിയിൽപെടാത്തകാര്യങ്ങളാണ് ജസ്റ്റിസ് ശിവരാജൻ പരിഗണിച്ചതെന്ന ആരോപണം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ മുന്നോട്ട് വെച്ചിരുന്നു. നവംബർ ഒൻപാതം തീയതി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സോളർ അന്വേഷണ റിപ്പോർട്ടും ഇതിൻമേൽസ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും നിയമസഭയിൽ സമർപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇതോടെ റിപ്പോർട്ട് പൊതുരേഖയാകും. അരോപണവിധേയരായവർക്ക് പകർപ്പ് നൽകിയില്ല എന്ന പരാതി, കോടതിക്ക് മുന്നിലേക്കെത്താനുള്ള സാഹചര്യത്തിലാണ് നടപടി. റിപ്പോർട്ടിനെ കുറിച്ച് കൂടുതൽ നിയമോപദേശം ലഭിച്ചശേഷം അത് മന്ത്രിസഭ വീണ്ടും പരിഗണിക്കും. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതും അവരുടെ അന്വേഷണപരിധിയിൽ കൊണ്ടുവരേണ്ട കാര്യങ്ങളും സംബന്ധിച്ച ഉത്തരവ് അതിന് ശേഷം മാത്രം പുറത്തിറങ്ങാനാണ് സാധ്യത.