കൊച്ചിയിലെ മൂന്നാം മൽസരത്തിനു മൂന്നു ഗോളിന്റെ ചന്തം ചാർത്തി ബ്രസീലിന്റെ മഞ്ഞപ്പട അണ്ടർ 17 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. ബ്രസീലിന്റെ 20–ാം നമ്പർ താരം ബ്രണ്ണർ മൽസരത്തിന്റെ ഇരുപകുതികളിലുമായി നേടിയ ഇരട്ടഗോളുകളാണ് മൽസരത്തിന്റെ ഹൈലൈറ്റ്. 11, 56 മിനിറ്റികളിലായിരുന്നു ബ്രണ്ണറിന്റെ ഗോളുകൾ. മധ്യനിരതാരം മാർക്കസ് അന്റോണിയോയുടെ (44)വകയായിരുന്നു അവരുടെ മൂന്നാം ഗോൾ. 22ന് കൊൽക്കത്തയിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ ജർമനിയാണ് ബ്രസീലിന്റെ എതിരാളികൾ.
ഗോൾപട്ടിക തുറക്കാനായില്ലെങ്കിലും ഗോളോളമെത്തിയ രണ്ടു നീക്കങ്ങളുടെ പേരിലാകും ഹോണ്ടുറാസ് താരങ്ങളെ കൊച്ചിയിലെ കാണികൾ ഓർമിക്കുക. മൽസരത്തിന്റെ ഇരുപകുതികളിലുമായി ഹോണ്ടുറാസ് താരങ്ങൾ തൊടുത്ത രണ്ടു ഷോട്ടുകളാണ് പോസ്റ്റിൽ തട്ടിത്തെറിച്ചത്. ആദ്യപകുതിയിൽ ആറാം നമ്പർ താരം ലൂയിസ് പാൽമയും രണ്ടാം പകുതിയിൽ 14–ാം നമ്പർ താരം കാർലോസ് മെജിയയും തൊടുത്ത ഷോട്ടുകളാണ് പോസ്റ്റിൽ തട്ടിത്തെറിച്ചത്.
ലോകകപ്പിൽ ഇതുവരെ നാലു മൽസരങ്ങൾ പൂർത്തിയാക്കിയ ബ്രസീലിന്റെ ഏറ്റവും ‘വലിയ’ വിജയമാണ് ഇന്നത്തേത്. ഗ്രൂപ്പു ഘട്ടത്തിൽ സ്പെയിനിനെതിരെ 2–1നു ജയിച്ച ബ്രസീൽ, ഉത്തരകൊറിയ, നൈജർ എന്നിവരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തകർത്തത്. ബ്രസീലിന്റെ 9–ാം നമ്പർ താരം ലിങ്കൻ ഗോൾ നേടാത്ത ആദ്യ മൽസരം കൂടിയാണിത്. ഗ്രൂപ്പു ഘട്ടത്തിലെ മൂന്നു മൽസരങ്ങളിലും ബ്രസീലിന്റെ ആദ്യ ഗോൾ നേടിയത് ലിങ്കണായിരുന്നു. ഇന്നത്തെ ഇരട്ടഗോളോടെ ബ്രണ്ണറിന്റെ ഗോൾനേട്ടവും മൂന്നായി ഉയർന്നു. നൈജറിനെതിരായ കഴിഞ്ഞ മല്‍സരത്തിലും ബ്രണ്ണർ ഗോൾ നേടിയിരുന്നു.
ഗോളുകൾ വന്ന വഴി
ബ്രസീലിന്റെ ആദ്യ ഗോൾ: തുടക്കത്തിലെ പതർച്ചയ്ക്കുശേഷം മികവു വീണ്ടെടുത്ത് ബ്രസീൽ. ബ്രസീലിന്റെ കൂട്ടത്തോടെയുള്ള ആക്രമണത്തിനു മുന്നിൽ അടി പതറി ഹോണ്ടുറാസ്. ഫലം, 11–ാം മിനിറ്റിൽത്തന്നെ ബ്രസീൽ മുന്നിൽ. 10–ാം നമ്പർ താരം അലൻ നീട്ടിനൽകിയ പന്ത് ഗോൾവരയ്ക്കു തൊട്ടുചേർന്ന് ബ്രണ്ണറിലേക്ക്. സ്ഥാനം തെറ്റിനിന്ന ഗോളിയെ കാഴ്ചക്കാരനാക്കി ബ്രണ്ണറിന്റെ ക്ലോസ് റേഞ്ചർ വലയിൽ. സ്റ്റേഡിയം കാത്തിരുന്ന ഗോൾ. സ്കോർ 1–0. തുടർച്ചയായ രണ്ടാം മൽസരത്തിലും സ്കോർ ചെയ്ത ആവേശം ബ്രണ്ണറിന്റെ മുഖത്ത്.
ബ്രസീലിന്റെ രണ്ടാം ഗോൾ: ബ്രസീൽ ഒരു ഗോളിന്റെ ലീഡുമായി ഇടവേളയ്ക്കു കയറുമെന്നു കരുതിയിരിക്കെ 44–ാം മിനിറ്റിൽ അവർ രണ്ടാമത്തെ വെടി പൊട്ടിച്ചു. ഇത്തവണ ഗോളിലേക്കു വഴിയൊരുക്കിയത് ഏഴാം നമ്പർ താരം പൗളീഞ്ഞോ. പന്ത് ഗോളിലേക്കെത്തിച്ചത് മധ്യനിര താരം മാർക്കസ് അന്റോണിയോ. ബോക്സിനു പുറത്തുനിന്ന് പൗളീഞ്ഞോ നീട്ടിനൽകിയ പന്തു പിടിക്കാൻ കയറിയെത്തിയ ഹോണ്ടുറാസ് ഗോളിയുടെയും മാർക്കസ് അന്റോണിയോയുടെയും ശ്രമം. പന്തു ലഭിച്ച അന്റോണിയോ ബോക്സിന്റെ ഇടത്തേ മൂലയിൽനിന്നും ഗോളിയെ കബളിപ്പിച്ച് പന്ത് വലതു മൂലയിലേക്ക് നീട്ടിയടിച്ചു. നിരങ്ങിയെത്തിയ ഹോണ്ടുറാസ് ക്യാപ്റ്റൻ ക്രിസ്റ്റ്യൻ മൊറെയ്‌രയ്ക്കു തടയാനാകും മുൻപ് പന്ത് ഗോൾവര കടന്നു.
ബ്രസീലിന്റെ മൂന്നാം ഗോൾ: രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ ബ്രസീൽ വീണ്ടും മുന്നിൽ. മൽസരത്തിനു പ്രായം 56–ാം മിനിറ്റ്. ആദ്യ പകുതിയുടെ 11–ാം മിനിറ്റിൽ ഗോൾ നേടിയ ബ്രണ്ണർ രണ്ടാം പകുതിയുടെ 11–ാം മിനിറ്റിലും ലക്ഷ്യം കണ്ടു. വലതുവിങ്ങിൽ അധ്വാനിച്ചു കളിച്ച വെസ്‌ലിയുടെ കഠിനാധ്വാനത്തിനുള്ള ഫലമെന്നു പറയാവുന്ന ഗോൾ. വിങ്ങിലൂടെ പറന്നുകയറിയ വെസ്‍ലി ഹോണ്ടുറാസ് താരത്തെ കടന്ന് ബോക്സിനുള്ളിലേക്ക്. തടയാനെത്തിയ ഹോണ്ടുറാസ് ഗോൾകീപ്പർ അലക്സ് റിവേരയുമായി കൂട്ടിയിടിച്ച് വെസ്‍ലി നിലംപതിച്ചെങ്കിലും ഉയർന്നു പൊങ്ങിയ പന്തു ലക്ഷ്യമിട്ടെത്തിയ ബ്രണ്ണർക്കു പിഴച്ചില്ല. ബ്രണ്ണറിന്റെ ഹാഫ് വോളി നേരെ ഹോണ്ടുറാസ് വലയിൽ. മൽസരത്തിൽ ബ്രണ്ണറിന്റെ രണ്ടാം ഗോൾ. ബ്രസീലിന്റെ മൂന്നാം ഗോളും. സ്കോർ 3–0.
Advertisement