അണ്ടർ സെവൻറീൻ ഫുട്ബോള്‍ ലോകകപ്പിലെ പരിചയസമ്പന്നരായ ഘാന, കന്നിയങ്കക്കാരായ നൈജറിനെ ഇന്ന് നേരിടും. താരങ്ങൾ ആത്മവിശ്വാസത്തിലാണെന്നും മൂന്നാമതൊരു ലോകകിരീടമാണ് ലക്ഷ്യമെന്നും ഘാന പരിശീലകൻ സാമുവൽ ഫാബിൻ മനോരമ ന്യൂസിനോട് പറഞ്ഞു.
ഘാന കരുത്തരാണ്. മൈതാനത്ത് അക്രമിച്ചുമുന്നേറുന്ന ആഫ്രിക്കൻ കരുത്ത്. പോരാത്തതിന് പരിചയസമ്പന്നരും. 91ലും 95ലും കപ്പുയർത്തിയർ. 99ലും പിന്നെ 2007ലും സെമിയിലെത്തിയവർ. ഇത് ഒൻപതാംതവണയാണ് ലോകകപ്പിൽ ഇക്കൂട്ടർ ബൂട്ടണിയുന്നത്. ആതിഥേയരായ ഇന്ത്യയെ നാല് പൂജ്യത്തിന് അടിയറവ് പറയിച്ചശേഷം, മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്നിങ്ങുമ്പോൾ, പരിപൂർണ ആത്മവിശ്വാസം. മൂന്നാമതൊരു ലോകകപ്പ് മാത്രമാണ് ലക്ഷ്യമെന്നും താരങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും കോച്ച് സാമുവൽ ഫാബിൻ മനോരമ ന്യൂസിനോട് പറഞ്ഞു.
ഗ്രൂപ്പ് എയിൽ നിന്ന് ഒന്നാംസ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തിയ ഘാനയ്ക്ക് പക്ഷെ, താരമ്യേന ദുർബലരാണ് എതിരാളികൾ. ആദ്യമായി ലോകകപ്പ് കളിക്കുന്ന നൈജറിന് പ്രീക്വാർട്ടർ പ്രവേശനംപോലും വലുതാണ്. അതിനാൽ, നഷ്ടപ്പെടാൻ ഒന്നുമില്ലവർക്ക്. ഗ്രൂപ്പ് മൽസരത്തിൽ ഉത്തരകൊറിയയെ തോൽപ്പിച്ചാണ് ആത്മവിശ്വാസത്തിനുള്ള ഒരുഘടകം. രണ്ടാമത്തേത്, പെനാലിറ്റിയില്‍ അടിയറവുപറയേണ്ടിവന്നെങ്കിലും ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് സെമിയിൽ, ഘാനയെ അമ്പരിപ്പിച്ചപ്രകടനം കാഴ്ചവയ്ക്കാനായതാണ്. ആഫ്രിക്കൻ മണ്ണിലെ പോരാട്ടവീര്യം ഡിവൈ പാട്ടീലിലും പുറത്തെടുക്കുമോയെന്ന് കണ്ടറിയാം.