സോളർ കേസിലെ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെതിരെ മുൻ അന്വേഷണ സംഘത്തലവൻ ഡിജിപി എ. ഹേമചന്ദ്രൻ. അന്വേഷണസംഘവും കമ്മീഷനും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി ഹേമചന്ദ്രൻ പറഞ്ഞു. വീഴ്ചയാരോപിച്ച് മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് കാട്ടി ആഭ്യന്തരവകുപ്പിന് കത്തും നൽകി. കമ്മീഷനെതിരെ പരാതി നൽകാൻ അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരും തീരുമാനിച്ചു.
ഡി.ജി.പി എ. ഹേമചന്ദ്രന്റെ നേതൃത്വത്തിലെ പ്രത്യേകസംഘം ഉമ്മൻചാണ്ടിയടക്കമുള്ളവർക്കെതിരായ തെളിവുകൾ അട്ടിമറിച്ച് അന്വേഷണത്തിൽ വീഴ്ചവരുത്തിയെന്നാണ് ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. ഇതിന്റെയടിസ്ഥാനത്തിൽ ഹേമചന്ദ്രനടക്കം പത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും കേസെടുക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷനെതിരെ ആഭ്യന്തരവകുപ്പിന് കത്ത് നൽകി ഹേമചന്ദ്രൻ എതിർപ്പ് പരസ്യമാക്കിയത്. വിചാരണ ഘട്ടത്തിലിരിക്കുന്ന അന്വേഷണ റിപ്പോർട്ടിലെ നേട്ടവും കോട്ടവും കണ്ടെത്തേണ്ടത് കോടതിയാണെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച കമ്മിഷൻ കണ്ടെത്തിയതെന്നായിരുന്നു കത്തിലെ വിമർശനം. കമ്മീഷന്റെ കുറ്റപ്പെടുത്തലിന് കാരണം അന്വേഷണ സമയത്ത് നില നിന്ന തർക്കമെന്ന സൂചനയും അദേഹം മുന്നോട്ടുവച്ചു.
ഈ പ്രശ്നങ്ങളുടെ പേരിൽ കമ്മിഷൻ വ്യക്തിവൈരാഗ്യം തീർക്കുന്നതായി പരാതി നൽകാനാണ് ് സംഘത്തിലുണ്ടായിരുന്ന ഭൂരിഭാഗം ഉദ്യോഗസ്ഥരുടെയും തീരുമാനം. അതിന്റെ ആദ്യപടിയായി സോളർ റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ നിയമവഴി തേടും. കമ്മീഷഷൻ സിറ്റിങ്ങിനിടെ ഹാജരാക്കിയ തെളിവുകൾ റിപ്പോർട്ടിലില്ലങ്കിൽ അത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് തീരുമാനം.