സോളാർ കമ്മിഷൻ റിപ്പോർട്ട് ലഭിക്കാനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. റിപ്പോർട്ട് അനുവദിക്കാതിരുന്ന മുഖ്യമന്ത്രിയുടെ മറുപടി നിർഭാഗ്യകരമാണ്. റിപ്പോർട്ട് അനുകൂലമാണെന്നു കരുതിയല്ല ആവശ്യപ്പെടുന്നത്. റിപ്പോർട്ട് കിട്ടിയാൽ മാത്രമേ, എന്തൊക്കെ ആക്ഷേപങ്ങളാണു തങ്ങൾക്കെതിരെയുള്ളതെന്നും ഏതൊക്കെ സാഹചര്യത്തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണു നടപടിയെടുത്തതെന്നും അറിയാൻ സാധിക്കുകയുള്ളുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സോളർ കമ്മിഷൻ റിപ്പോർട്ട് നൽകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ഉമ്മൻചാണ്ടിയും ആരോപണവിധേയരായ പ്രതിപക്ഷ നേതാക്കളും നിയമപോരാട്ടത്തിനൊരുങ്ങുകയാണ്. മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചനകൾ തുടങ്ങി. ഉമ്മൻചാണ്ടിക്കുവേണ്ടി വാദിക്കാൻ കപിൽസിബലും അഭിഷേക് സിങ്്്ഖ്്്വിയും ഉൾപ്പെടെയുള്ള മുതിർന്ന അഭിഭാഷകരെത്തും.
ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്ക് ഡൽഹിയിലെത്തിയപ്പോഴാണ് ഉമ്മൻചാണ്ടി അഭിഷേക് സിങ്്്ഖ്്്വി ഉൾപ്പെടെയുള്ള നിയമജ്ഞരുമായി ആശയവിനിമയം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടിന്റെ പകർപ്പിനായി വിവരാവകാശനിയമം വഴി ചീഫ് സെക്രട്ടറിക്കും പിന്നീട് മുഖ്യമന്ത്രിക്കും കത്ത് നൽകിയത്.
ആവശ്യം മുഖ്യമന്ത്രി തള്ളിയതോടെ ഇനി കാര്യങ്ങൾ കോടതിയിലേക്കെത്തും. ആരോപണ വിധേയർക്ക് എന്താണ് ആരോപണങ്ങളെന്നുപോലും വ്യക്തമാകാതെ എങ്ങനെ കേസെടുക്കാനാവും എന്ന വാദമാകും കോടതിക്ക് മുന്നിൽവെക്കുക. സർക്കാർ നടപടികൾ സാമാന്യനീതിയുടെ നിഷേധമാണെന്നും ധരിപ്പിക്കും.
റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന പ്രാഥമിക ആവശ്യം പോലും കോടതിയിലേക്ക് നീങ്ങുന്നതോടെ , നിയമപോരാട്ടം തുടക്കത്തിൽതന്നെ കടുക്കുമെന്ന്് ഉറപ്പായി. കേരളത്തിലുള്ള മുതിർന്ന അഭിഭാഷകരുമായി ചർച്ചചെയ്തശേഷം , സുപ്രീംകോടതിയിലെ അഭിഭാഷകരെ സമീപിക്കാനാണ് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷനേതാക്കളുടെ തീരുമാനം. അഭിഷേക് സിങ്്്ഖ്്്വി, കപിൽസിബൽ , പി.ചിദംബരം തുടങ്ങിയവരെ കേസിന്റെ വിശദാംശങ്ങൾധരിപ്പിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് നിലനിൽക്കില്ലെന്ന് അഭിഷേക് സിങ്്്ഖ്്്വി പറഞ്ഞത്. സോളർ അന്വേഷണസംഘത്തെയും അവരുടെ പരിഗണനാ വിഷയങ്ങളും സർക്കാർതീരുമാനിച്ച് ഉത്തരവിറക്കട്ടെ , എന്നിട്ടുമതി കോടതിയെ സമീപിക്കുന്നതെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. നിയമവിദഗ്ധരുടെ ഉപദേശം വാങ്ങിയാവും ഇത് സംബന്ധിച്ച അടുത്തനീക്കം