മരുന്നുകൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനം സംസ്ഥാനത്ത് തൽക്കാലം നടപ്പാക്കില്ല. ഇത് സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസിൽ വിധി വന്നിട്ട് നിരോധനം ഏർപ്പെടുത്തിയാൽ മതിയെന്നാണ് കേന്ദ്ര നിർദേശമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ മനോരമ ന്യൂസിനോട് പറഞ്ഞു. നിരോധനത്തേക്കുറിച്ച് മാധ്യമങ്ങളിൽ കണ്ട അറിവേയുള്ളുവെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.
ചുമ,പനി തുടങ്ങി സാധാരണ അസുഖങ്ങളുടേതുൾപ്പടെയുള്ള 444 മരുന്ന് സംയുക്തങ്ങൾ നിരോധിക്കാനായിരുന്നു കേന്ദ്രസർക്കാരിന്റ തീരുമാനം. ഇതിനേക്കാൾ പാർശ്വഫലങ്ങൾ കുറഞ്ഞ മരുന്നുകൾ ലഭ്യമായ സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ 2016 മാർച്ചിൽ 344 മരുന്നുകൾ നിരോധിച്ചിറക്കിയ ഉത്തരവിനെതിരെ മരുന്ന് കമ്പനികൾ നൽകിയ പരാതി സുപ്രീംകോടതി പരിഗണിച്ച് വരികയാണ്. ആ കേസിൽ വിധിയുണ്ടായ ശേഷം നിരോധനം നടപ്പിലാക്കിയാൽ മതിയെന്ന് ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ സംസ്ഥാന മരുന്ന് പരിശോധനാ വിഭാഗത്തെ അറിയിച്ചു.
നിരോധനപട്ടികയിലുള്ള ഭൂരിഭാഗം മരുന്നുകൾക്കും കൂടുതൽ ഗുണനിലവാരമുള്ള മറ്റ് മരുന്നുകൾ വിപണിയിലുണ്ട്. അതുകൊണ്ട് തന്നെ നിരോധനം നിലവിൽ വന്നാലും സംസ്ഥാനത്ത് കാര്യമായി ബാധിക്കില്ലെന്ന് ഡ്രഗ്സ് കൺട്രോളർ പറയുന്നു.