അണ്ടര്‍ 17 ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടറിൽ കൊളംബിയക്കെതിരെ ജർമനിക്ക് തകർപ്പൻ ജയം. കൊളംബിയയെ നാലുഗോളുകൾക്ക് തോൽപ്പിച്ച ജർമനി ക്വാർട്ടറിൽ കടന്നു. യാൻ ഫീറ്റ് ആർപ്പ് (7,65), യാൻ ബെസിക് (39), ജോൺ യെബോ എന്നിവരുടെ ഗോളിലാണു ജർമനിയുടെ വിജയം.
പന്ത് കൈവശം വെയ്ക്കുന്നതിൽ പരാജയപ്പെട്ടിട്ടും ഗോള്‍ നേടുന്നതിലുള്ള മികവാണു ജർമനിയെ തുണച്ചത്. കൊളംബിയൻ പ്രതിരോധത്തിന്റെ പാളിച്ചകളും അവർ നല്ല രീതിയിൽ മുതലെടുത്തു. മത്സരത്തിന്റെ ഏഴാം മിനിറ്റിൽതന്നെ ജർമനി ആദ്യ ലീഡെടുത്തു. ജർമന്‍ മുന്നേറ്റം തടഞ്ഞ കൊളംബിയൻ ഗോളി കെവിന്‍ മിയറിനു പന്ത് കൈപ്പിടിയിലാക്കാൻ കഴിയാത്തതാണു കൊളംബിയക്കു വിനയായത്. മിയറിന്റെ കൈയിൽനിന്നു വിട്ടുപോയ പന്ത് തട്ടിയെടുത്ത ജർമൻ ക്യാപ്റ്റൻ യാൻ ഫീറ്റ് ആർപ്പിന്റെ വകയായിരുന്നു ആദ്യ ഗോൾ.
പിന്നാലെ കൊളംബിയക്കുവേണ്ടി യാദിര്‍ മെനസിസും തോമസ് ഗിറ്റെറസും നടത്തിയ മുന്നേറ്റങ്ങൾ ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയിൽ ജർമൻ താരങ്ങൾ നടത്തിയ ഗോള്‍ ശ്രമങ്ങൾ കൊളംബിയന്‍ ഗോളിയുടെ മികവുകൊണ്ടും നഷ്ടമായി. രണ്ടാം ലീഡെടുക്കുന്നതിന് ജർമനിക്ക് അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല. 39–ാം മിനിറ്റിൽ യാൻ ബെസിക് തകര്‍പ്പൻ ഹെഡറിലൂടെ ജർമനിയുടെ രണ്ടാം ഗോൾ നേടി. കോർണറിലൂടെ ഷാർവെദി സെറ്റിന്‍ ഉയർത്തി നൽകിയ പന്തിനെ ബെസിക് പോസ്റ്റിലേക്കു തല കൊണ്ട് എയ്തിടുകയായിരുന്നു.
48-ാം മിനിറ്റില്‍ കൊളംബിയൻ ഗോള്‍ പോസ്റ്റിലുണ്ടായ കൂട്ടപൊരിച്ചിലിനൊടുവില്‍ ജർമനിയുടെ ഗോൾ ശ്രമം വീണ്ടും പാഴായി. എന്നാൽ ജർമൻ ക്യാപ്റ്റന്റെ അസിസ്റ്റിൽ തൊട്ടടുത്ത മിനിറ്റിൽ തന്നെ മൂന്നാം ഗോൾ പിറന്നു. ജോൺ യെബോയുടെ വകയായിരുന്നു ഈ ഗോള്‍. 65-ാം മിനിറ്റില്‍ ജർമനി വീണ്ടും ഗോൾ നേടി. ക്യാപ്റ്റൻ യാൻ ഫീറ്റ് ആർപിന്റെ വലംകാൽ ഷോട്ട് ജർമനിയുടെ ലീഡ് നാലായി ഉയർത്തി.ഫൗളുകൾ നിറഞ്ഞ മത്സരത്തിൽ ആറു മഞ്ഞ കാർഡുകളാണ് പിറന്നത്. ജയത്തോടെ ക്വാർട്ടറിൽ കടന്ന ജർമനിയുടെ അടുത്ത എതിരാളികൾ ബ്രസീലോ ഹോണ്ടുറാസോ ആയിരിക്കും.