ബിജെപിയിലെ വിനോദ് ഖന്നയുടെ മരണത്തെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ ഗുർദാസ്പുർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസിന് വൻ ലീഡ്. 42,718 വോട്ടിന്റെ ലീഡാണ് കോൺഗ്രസ് നേടിയിരിക്കുന്നത്. പഞ്ചാബ് ഘടകം അധ്യക്ഷൻ സുനിൽ ജാഖർ ആണ് ഇവിടുത്തെ കോൺഗ്രസ് സ്ഥാനാർഥി. ബിജെപി സ്ഥാനാർഥി സ്വരൺ സലേറിയ രണ്ടാം സ്ഥാനത്തുണ്ട്. എഎപിയുടെ സ്ഥാനാർഥി മേജർ ജനറൽ (റിട്ട) സുരേഷ് ഖജുറിയ മൂന്നാമതാണ്.
ആദ്യ റൗണ്ടിൽത്തന്നെ 14,316 വോട്ടുകൾ ലീഡ് നേടി സുനിൽ ജാഖർ ആധിപത്യം ഉറപ്പിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ അടുത്ത അനുയായിയായ ജാഖർ കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായിരുന്നു. ലോക്സഭാ മുൻ സ്പീക്കർ ബൽറാം ജാഖറിന്റെ മകനാണ് സുനിൽ.
ഈ മാസം 11നു നടന്ന വോട്ടെടുപ്പിൽ 56% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2014ലെ തിരഞ്ഞെടുപ്പിൽ 70.03% രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ ദേരാ ബാബ നാനാക് വിധാൻ സഭ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് – 65%. ഏറ്റവും കുറവ് ബട്ടാല വിധാൻ സഭാ മണ്ഡലത്തിലും – 50%. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ വോട്ടുകളെക്കാളും കുറവായിരുന്നു ഇപ്പോൾ രേഖപ്പെടുത്തിയതും.