പഞ്ചാബിലെ ഗുരുദാസ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ ജയം. ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് 1,93,219 വോട്ടിന് പിടിച്ചെടുത്തു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാക്കറാണ് വിജയിച്ചത്.
പഞ്ചാബിലെ ഗുർദാസ്പുർ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തകർപ്പൻ തിരിച്ചുവരവാണ് കണ്ടത്. ബിജെപി സ്ഥാനാർഥി സ്വരൺ സിങ് സലാരിയ രണ്ടാം സ്ഥാനത്തായി. എഎപിയുടെ സ്ഥാനാർഥി മേജർ ജനറൽ (റിട്ട) സുരേഷ് ഖജൂരിയ മൂന്നാമതാണ്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട ബിജെപിക്ക്, ഇപ്പോഴും ഇവിടെ നിലയുറപ്പിക്കാനായിട്ടില്ലെന്ന സൂചനയാണ് തിരഞ്ഞെടുപ്പു ഫലം നൽകുന്നത്.
പ്രമുഖ ചലച്ചിത്രതാരം കൂടിയായ വിനോദ് ഖന്ന 2014ൽ ഇവിടെ നിന്ന് ബിജെപി സ്ഥാനാർഥിയായി വിജയിച്ചതാണ്. മോദി തരംഗം സർവത്ര ശക്തി പ്രാപിച്ചുനിന്ന 2014ൽ 1,82,160 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഖന്ന ജയിച്ചുകയറിയത്. അർബുദം ബാധിച്ച് ഇക്കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹം മരിച്ചതിനെത്തുടർന്നാണ് ഇവിടെ ഒഴിവു വന്നത്. വിനോദ് ഖന്ന ഗുരുദാസ്പുർ ലോക്സഭാ മണ്ഡലത്തിൽ നാലു തവണ വിജയിച്ചിരുന്നു; ഒരു തവണ പരാജയപ്പെടുകയും ചെയ്തു. ബിജെപിയുടെ ഉരുക്കുകോട്ടയാണ് ഗുരുദാസ്പുർ എന്ന് കരുതിയിരുന്നെങ്കിലും 2009ലാണ് കോൺഗ്രസ് ഇവിടെ അട്ടിമറി വിജയം നേടിയത്.
ഈ മാസം 11നു നടന്ന വോട്ടെടുപ്പിൽ 56% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2014ലെ തിരഞ്ഞെടുപ്പിൽ 70.03% രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ ദേരാ ബാബ നാനാക് വിധാൻ സഭ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് – 65%. ഏറ്റവും കുറവ് ബട്ടാല വിധാൻ സഭാ മണ്ഡലത്തിലും – 50%. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ വോട്ടുകളെക്കാളും കുറവായിരുന്നു ഇപ്പോൾ രേഖപ്പെടുത്തിയതും.
2014–ലെ ഫലം ഇങ്ങനെ:
വിനോദ് ഖന്ന – ബിജെപി: 4,82,255 പ്രതാപ് സിങ് ബാജ്വ– കോൺഗ്രസ്: 3,46,190 സച്ചാ സിങ് ഛോട്ടേപ്പുർ– എ എ പി: 1,73,376 ഭൂരിപക്ഷം 1,36,065.