ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യങ്ങളായിരുന്ന രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരെ വീണ്ടും പുറത്തിരുത്തി ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണർ കെ.എൽ. രാഹുൽ, ബോളർമാരായ മുഹമ്മദ് ഷാമി, ഉമേഷ് യാദവ് എന്നിവരും ടീമിലില്ല. അതേസമയം, ഷാർദുൽ താക്കൂർ, ശിഖർ ധവാൻ എന്നിവരെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. യുവരാജ് സിങ്, സുരേഷ് റെയ്ന എന്നീ വെറ്ററൻ താരങ്ങളെ ഇത്തവണയും പരിഗണിച്ചില്ല.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക് ടീമിലേക്ക് തിരിച്ചെത്തി. ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ദിനേഷ് കാർത്തിക്ക് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ഓസ്ട്രേലിയക്കെതിരായ ട്വന്റി20 ടീമിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. അതേസമയം, ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കു പിന്നാലെ അശ്വിൻ, ജഡേജ എന്നിവരെ വീണ്ടും തഴഞ്ഞത് അപ്രതീക്ഷിതമായി.
നിലവിൽ രഞ്ജി ട്രോഫിയിൽ കളിക്കുന്ന ഇരുവരും രണ്ടു മാസം മുൻപ് ശ്രീലങ്കയിൽ നടന്ന ടെസ്റ്റ് പരമ്പരയിലാണ് ഏറ്റവും ഒടുവിൽ ഇന്ത്യയ്ക്കായി കളിച്ചത്. തുടർന്നു വന്ന ഓസീസ് പര്യടനത്തിൽ ഇരുവർക്കും വിശ്രമം അനുവദിച്ച് കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ മൂവരും മികച്ച പ്രകടനം നടത്തിയതോടെ ഇവർക്ക് വീണ്ടും സെലക്ടർമാർ അവസരം നൽകുകയായിരുന്നു.
ഏകദിന പരമ്പര ടീം: വിരാട് കോഹ്‍ലി, രോഹിത് ശർമ, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ദിനേഷ് കാർത്തിക്ക്, എം.എസ്. ധോണി, ഹാർദ്ദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഷാർദുൽ താക്കൂര്‍.