ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ജനരക്ഷ യാത്രയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബിജെപി ഡൽഹി ഘടകം നടത്തിയ എകെജി ഭവൻ മാർച്ചിൽ സംഘർഷം. സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നതിനിടെയുള്ള ബിജെപിയുടെ പ്രതിഷേധം കണക്കിലെടുത്തു എകെജി ഭവന് സമീപം സുരക്ഷാ വ്യന്യാസം പൊലീസ് ശക്തമാക്കിയിരുന്നു.
എകെജി ഭവന് 300 മീറ്റർ അകലെ പൊലീസും സിആർപിഎഫും ചേർന്ന് മാർച്ച് തടഞ്ഞു. ബാരിക്കേഡ് തകർക്കാനുള്ള പ്രവർത്തകരുടെ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. ബാരികേഡിന് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. സംഘർഷം 20 മിനിറ്റ് നീണ്ടുനിന്നു. സംഘർഷം നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള സി പി എം നേതാക്കൾ എ കെ ജി ഭവനിൽ ഉണ്ടായിരുന്നു.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് മാർച്ച് ഉദ്ഘാടനം ചെയ്തെങ്കിലും എ കെ ജി ഭവനിലേക്കുള്ള പ്രതിഷേധ പ്രകടനത്തിൽ അദ്ദേഹം പങ്കെടുത്തില്ല. കുമ്മനത്തിന്റെ ജനരക്ഷ യാത്ര അവസാനിക്കുന്ന ചൊവ്വാഴ്ച്ച വരെ ബിജെപിയുടെ എ കെ ജി ഭവൻ മാർച്ച് തുടരും