അണ്ടര്‍17 ലോകകപ്പിൽ ഗിനിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ജര്‍മനി പ്രീക്വാര്‍ട്ടറില്‍ . യാൻ ഫിറ്റെ ആർപ് ആണ് ആദ്യ ഗോൾ നേടിയത്. 62–ാം മിനിറ്റിൽ ജർമനിയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾക്ക് തിളക്കമേറ്റി രണ്ടാം ഗോളെത്തി. ആദ്യ ഗോൾ സ്വന്തം പേരിലെഴുതിയ യാൻ ഫിറ്റെ ആർപ് ഇക്കുറി ഗോളിലേക്കുള്ള വഴികാട്ടിയായി. ലക്ഷ്യം കണ്ടത് 11–ാം നമ്പർ താരം നിക്കൊളാസ് കുയേൻ. മധ്യവരയ്ക്കു സമീപത്തുനിന്നും യാൻ ഫിറ്റെ ആർപ്പിന്റെ മുന്നേറ്റം തുടങ്ങുമ്പോൾ സമാന്തരമായി വലതുവിങ്ങിലൂടെ കുയേനും ഓടിക്കയറുന്നു. ബോക്സിനു തൊട്ടുപുറത്തുനിന്നും ആർപ് നീട്ടി നൽകിയ പന്ത് കുയേനിലേക്ക്. തടയാനായി കയറിയെത്തിയ ഗോളിയേയും പ്രതിരോധനിരക്കാരനെയും വെട്ടിയൊഴിഞ്ഞ് കുയേന്റെ അയത്നലളിതമായ ഫിനിഷിങ്. ഗാലറിയിലെ ഗിനിയ ആരാധകരെ നിശബ്ദരാക്കി പന്ത് വലയിൽ. സ്കോർ 2–1.
ആദ്യപകുതി ഇങ്ങനെ: ഒരു ഗോളിന് കളിയെ തലകീഴായി മാറ്റിമറിക്കാനാകുമോ? ഉവ്വെന്ന് കൊച്ചയിലെ ജർമനി– ഗിനിയ പോരാട്ടത്തിന്റെ ആദ്യപകുതി കണ്ടവർ സാക്ഷ്യപ്പെടുത്തും. ആദ്യ മിനിറ്റു മുതൽ കനത്ത ആക്രമണവുമായി കളം നിറഞ്ഞ ജർമനിയെ പ്രതിരോധത്തിലേക്കു വലിച്ച് ഗിനിയ നേടിയ സമനില ഗോളിൽ മൽസരം ആവേശകരം. എട്ടാം മിനിറ്റിൽ ക്യാപ്റ്റൻ യാൻ ഫിറ്റെ ആർപ് നേടിയ ഗോളിൽ മുന്നിലെത്തിയത് ജർമനി. അലകടലായെത്തിയ ജർമൻ ആക്രമണത്തിൽ ഗിനിയ മുങ്ങിപ്പോകുമെന്ന് ആരാധകർ കരുതിയിരിക്കെ 26–ാം മിനിറ്റിൽ മൂന്നാം നമ്പർ താരം ഇബ്രാഹിം സൗമയിലൂടെ ഗിനിയയുടെ സമനില ഗോൾ. പിന്നീടു കൊച്ചി കണ്ടത് സുന്ദരൻ ഫുട്ബോൾ കാഴ്ച. ഗോളാവേശത്തിൽ ആക്രമണം കനപ്പിച്ച് ഗിനിയൻ താരങ്ങളുടെ മുന്നേറ്റം. ചെറുത്തും എതിർത്തും ജർമനിയും. ഇടയ്ക്കു പെയ്ത മഴയ്ക്കും തണുപ്പിക്കാനാകാതെ ജർമനി– ഗിനിയ പോരാട്ടത്തിന്റെ ആദ്യപകുതി. സ്കോർ 1–1.
ഗോൾ വന്ന വഴി
ഒന്നാം ഗോൾ: ഗിനിയ ബോക്സിൽ ജർമൻ താരങ്ങൾ ക്യാപ്റ്റൻ യാൻ ഫിറ്റെ ആർപ്പിന്റെ നേതൃത്വത്തിൽ കാഴ്ചവച്ച സമ്മർദ്ദതന്ത്രം ഫലം കാണുന്നു. ആദ്യമിനിറ്റു മുതൽ ജർമനി ഓങ്ങിവച്ച ‘ഗോള്‍’ എട്ടാം മിനിറ്റിൽ ഗിനിയൻ പോസ്റ്റിൽ. ഒന്നാം മിനിറ്റിൽ മഞ്ഞക്കാർഡ് കണ്ട ഇസ്മയിൽ ട്രാവോറിന്റെ മറ്റൊരു മണ്ടത്തരം ജർമനിക്കു സമ്മാനിച്ച ഗോൾ. ബോക്സിനു സമീപം പന്ത് സഹതാരത്തിനു നൽകാനുള്ള ശ്രമം ജർമൻ താരം ഡെന്നിസ് ജാസ്ട്രെംബിസ്കിയിലേക്ക്. ഗിനിയ താരങ്ങളെ നിഷ്പ്രഭരാക്കി ഡെന്നിസ് നീട്ടി നൽകിയ പാസ് യാൻ ഫിറ്റെ ആർപ്പിലേക്ക്. ബോക്സിനുള്ളിൽ ആവശ്യത്തിനു സമയമെടുത്ത് ആർപ് തൊടുത്ത ഷോട്ട് ഗിനിയ ഗോൾകീപ്പർ മുഹമ്മദ് കമാറയെ കബളിപ്പിച്ച് വലയിൽ. സ്കോർ 1–0.
ഗിനിയയുടെ സമനില ഗോൾ: ജർമനിയെ ഞെട്ടിച്ച് ഗിനിയയ്ക്ക് സമനിലഗോൾ. മൽസരത്തിനു പ്രായം 26 മിനിറ്റ്. തൊട്ടുമുൻപ് ക്രോസ്ബാറിനു മുകളിലൂടെ പറന്നുപോയ ഷോട്ടിന് ഇബ്രാഹിം സൗമയുടെ പരിഹാരം. ജർമൻ ബോക്സിനുള്ളിലെത്തിയ പന്ത് അപകടഭീഷണി ഉയർത്തി ഗിനിയ താരങ്ങളുടെ കാലുകളിൽ. നീണ്ട ആശയക്കുഴപ്പത്തിനൊടുവിൽ പന്ത് ബോക്സിനു നടുവിൽ ഇബ്രാഹിം സൗമയിലേക്ക്. ഗാലറിയിലെ നിറഞ്ഞ കയ്യടിയും പ്രോത്സാഹനവും ഊർജമാക്കി സൗമയുടെ തകർപ്പൻ ഷോട്ട്. ജർമൻ ഗോള്‍കീപ്പർ ലൂക്ക പ്ലോഗ്മാനെ നിഷ്പ്രഭനാക്കി പന്തു വലയിൽ. ഗിനിയയുടെ ടീം സ്പിരിറ്റിനുമേൽ ഇബ്രാഹിം സൗദയുടെ വ്യക്തിഗത മികവു തിലകം ചാർത്തിയ നിമിഷം. ഗാലറിയിലെ ആവേശം ഉച്ചസ്ഥായിയിൽ. ഗിനിയൻ താരങ്ങളുടെ ആവേശപ്പൊരിച്ചിലിലേക്ക് മഴപ്പെയ്ത്തിന്റെ അകമ്പടിയും. സ്കോർ 1–1.
ആക്രമിച്ച് ജർമനി, തിരിച്ചടിച്ച് ഗിനിയ
ആക്രമണമാണ് നയമെന്നു വ്യക്തമാക്കി ആദ്യ മിനിറ്റിൽത്തന്നെ ജർമനി വരവറിയിച്ചു. ആദ്യ അഞ്ചു മിനിറ്റിനിടെ ഒരു ഫ്രീകിക്കും കോർണറും വഴങ്ങിയ ഗിനിയയ്ക്കെതിരെ നയം വ്യക്തമാക്കി ജർമനിയുടെ തുടർമുന്നേറ്റങ്ങൾ. ഒന്നാം മിനിറ്റിൽ മധ്യനിരയിൽനിന്നും നീട്ടിക്കിട്ടിയ പന്തുമായി ബോക്സിലേക്കു കടക്കാനുള്ള ജർമൻ ക്യാപ്റ്റൻ യാൻ ഫിറ്റേ ആർപ്പിന്റെ ശ്രമം തടഞ്ഞ ഇസ്മയിൽ ട്രാവോറിനു പിഴച്ചു. ജർമൻ ക്യാപ്റ്റനെ വീഴ്ത്തിയതിന് മഞ്ഞക്കാർഡും ബോക്സിനു തൊട്ടുവെളിയിൽ ഫ്രീകിക്കും. യാന്നിക് കെയ്റ്റലിന്റെ ഷോട്ട് പിഴച്ചെങ്കിലും ജർമനി നയം വ്യക്തമാക്കി.
തൊട്ടുപിന്നാലെ ജർമനിയുടെ മറ്റൊരു മുന്നേറ്റം കോർണർ വഴങ്ങിയാണ് ഗിനിയ തടഞ്ഞത്. കോർണർ പക്ഷേ അപകടമുണ്ടാക്കാതെ പുറത്തേക്കുപോയി. ജർമനിയുടെ മൂന്നാം മുന്നേറ്റത്തിന് ലൈൻ റഫറി ഓഫ്സൈഡ് വിസിൽ വിളിച്ചതോടെ വീണ്ടും അപകടമൊഴിഞ്ഞു.
ജർമൻ താരങ്ങൾ പലകുറി ഓങ്ങിവച്ച ഗോൾ എട്ടാം മിനിറ്റിൽ ഗിനിയയുടെ പോസ്റ്റിൽ കയറി. പ്രതിരോധനിരയുടെ പിഴവിൽനിന്നു ലഭിച്ച പന്തിൽ ക്യാപ്റ്റൻ യാൻ ഫിറ്റെ ആർപ്പാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്. ഗോള്‍ വീണതിനു പിന്നാലെ തുടർ മുന്നേറ്റങ്ങളുമായി ജർമനി ഗിനിയൻ ഗോള്‍മുഖം വിറപ്പിച്ചുകൊണ്ടിരുന്നു. ഏതുനിമിഷവും ഗിനിയ ഗോൾ വഴങ്ങാമെന്ന അവസ്ഥയായിരുന്നു കളത്തിൽ. ഇടയ്ക്ക് ഗിനിയൻ താരങ്ങൾ നടത്തിയ ഒറ്റപ്പെട്ട മുന്നേറ്റങ്ങളെ നിറഞ്ഞ കയ്യടികളോടെയാണ് ഗാലറി സ്വീകരിച്ചത്.
കളിക്ക് 23 മിനിറ്റ് പ്രായമെത്തിയതിനു പിന്നാലെ മൽസരത്തിലെ ഗിനിയയുടെ ഏറ്റവും മികച്ച മുന്നേറ്റം. ജർമൻ പ്രതിരോധത്തിന്റെ പിഴവിൽനിന്നു ലഭിച്ച പന്തുമായി വലതുവിങ്ങിലൂടെ മൂന്നാം നമ്പർ താരം ഇബ്രാഹിം സൗമയുടെ മുന്നേറ്റം. ബോക്സിനുള്ളിൽ കടന്ന സൗമ തൊടുത്ത പൊള്ളുന്ന ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ ക്രോസ്ബാറിനു മുകളിലൂടെ പുറത്തേക്ക്. ഗിനിയയും സാന്നിധ്യമറിയിച്ച നിമിഷം. തൊട്ടുപിന്നാലെ എല്ലാ പിഴവുകൾക്കും പരിഹാരമായി ഇബ്രാഹിം സൗദയുടെ തകർപ്പൻ ഗോൾ.
സമനില ഗോൾ വീണതോടെ കളിയുടെ ഗതിതന്നെ മാറി. തുടർ ആക്രമണങ്ങളുമായി ഗിനിയൻ ഗോൾമുഖം വിറപ്പിച്ചിരുന്ന ജർമനി പ്രതിരോധത്തിലേക്ക്. പ്രതിരോധിച്ചുനിന്ന ഗിനിയ ആക്രമണ മോഡിലേക്കും. അലകടലായെത്തിയ ഗിനിയൻ മുന്നേറ്റം ചെറുക്കാൻ പെടാപ്പാടു പെടുന്ന ജർമൻ പ്രതിരോധമായിരുന്നു തുടർന്നുള്ള നിമിഷങ്ങളിലെ കാഴ്ച. വലതു വിങ്ങിൽ ഇബ്രാഹിം സൗദയും ഇടതു വിങ്ങിൽ ക്യാപ്റ്റൻ ഫാജെ ടൂറെയും ജർമനിയെ വിഷമത്തിലാക്കി. ഇടയ്ക്ക് കൗണ്ടർ നീക്കങ്ങളിലൂടെ ജർമനി ഗിനിയൻ പോസ്റ്റിലേക്ക് പറന്നുകയറിയെങ്കിലും ഗോൾ വഴങ്ങാതെ ഗിനിയയുടെ പ്രതിരോധം പിടിച്ചുനിന്നു.