നൈജറിനെ രണ്ടു ഗോളുകള്‍ക്ക് തോൽപ്പിച്ച് ബ്രസീൽ അണ്ടർ 17 ലോകകപ്പിൽ ഡി ഗ്രൂപ്പ് ചാംപ്യൻമാർ. മൂന്ന് മത്സരവും ജയിച്ച് ആധികാരികമായാണു ബ്രസീൽ പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.
ഗോവയിൽ ബ്രസീലും നൈജറും തമ്മിൽ നടന്ന പോരാട്ടത്തിൽ മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ബ്രസീൽ ലീഡെടുത്തു. കളി തുടങ്ങി നാലാം മിനിറ്റിൽ ലിങ്കനാണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ പലകുറി ബ്രസീൽ നൈജർ ഗോള്‍ മുഖത്ത് അക്രമം വിതച്ചെങ്കിലും നൈജർ ഗോളി ഖാലിദ് ലവാലിയുടെ തകർപ്പൻ േസവുകൾ നൈജറിനെ രക്ഷിച്ചു. എന്നാൽ 35–ാം മിനിറ്റിൽ ബ്രന്നറും ബ്രസീലിനായി ഗോൾ നേടി. രണ്ടാം ഗോൾ വീണതോടെ നൈജര്‍ മറുപടി നല്‍കാൻ കിണഞ്ഞു പരിശ്രമിച്ചു.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ തുടര്‍ച്ചയായി ബ്രസീൽ ഗോള്‍ മുഖത്ത് പന്തെത്തി. എന്നാൽ ഗോൾ നേടാൻ മാത്രം നൈജറിന് കഴിഞ്ഞില്ല. 62–ാം മിനിറ്റിൽ നൈജർ താരം യാസിൻ മുഹമ്മദിന്റെ ഗോളെന്നുറച്ച ഷോട്ട് ബ്രസീലിയൻ ഗോളി ഗബ്രിയേൽ ബ്രസാവോ തട്ടിത്തെറിപ്പിച്ചു. മൂന്നാം ഗോൾ നേടാൻ ബ്രസീലും ശ്രമങ്ങൾ നടത്തി. മികച്ച ക്രോസുകളിലൂടെ ബ്രസീൽ താരങ്ങൾ മുന്നേറിയെങ്കിലും ലീഡ് രണ്ടിലൊതുങ്ങി.
ഇ ഗ്രൂപ്പിൽ ഇറാൻ ചാംപ്യൻമാർ
ഗ്രൂപ്പ് സിയിലെ മത്സരങ്ങള്‍ അവസാനിക്കുമ്പോൾ കോസ്റ്റാറിക്കയ്ക്കെതിരെ വൻ ജയം സ്വന്തമാക്കി ഇറാന്‍. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഏഷ്യൻ കരുത്തുമായെത്തിയ ഇറാന്‍ ടൂര്‍ണമെന്റിലെ മൂന്നാം ജയം സ്വന്തമാക്കിയത്. 25–ാം മിനിറ്റിൽ മുഹമ്മദ് ഗോബെഷ്‍വിയും 29–ാം മിനിറ്റിൽ താഹ ഷെര്യാറ്റിയുമാണ് ആദ്യം കോസ്റ്റാറിക്കൻ ഗോൾ വല കുലുക്കിയത്. പെനൽറ്റിയിലൂടെയായിരുന്നു ആദ്യ രണ്ടു ഗോളുകളും.
പന്തടക്കത്തിൽ ഇറാനൊപ്പം തുല്യത പാലിച്ച കോസ്റ്റാറിക്കയ്ക്ക് ഇറാൻ പോസ്റ്റിലേക്കു പന്തെത്തിക്കാനാകാത്തതാണു തിരിച്ചടിയായത്. 89–ാം മിനിറ്റിൽ മുഹമ്മദ് സർദാരിയും ഇറാനുവേണ്ടി ഗോൾ നേടി.
ജയത്തോടെ ഒൻപതു പോയിന്റുമായി ഇറാൻ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇറാൻ പ്രീക്വാർട്ടറിലെത്തുന്നത്. നേരത്തെ ഗിനിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കും ജർമനിയെ എതിരില്ലാത്ത നാലു ഗോളുകൾക്കും ഇറാൻ തകർത്തുവിട്ടിരുന്നു.