വിവരാവകാശ നിയമപ്രകാരം സോളർ കമ്മിഷൻ റിപ്പോർട്ട് ഉമ്മൻചാണ്ടിക്ക് നൽകാൻസാധ്യത കുറവ്. നിയമസഭയിൽ വെച്ചശേഷം മതി പുറത്ത്കൊടുക്കുന്നതെന്ന അഭിപ്രായമാണ് ഭരണതലത്തിലുള്ളത്. അല്ലാത്തപക്ഷം ഇക്കാര്യത്തിൽ മുഖ്യമന്ത്രിയോ വിവരാവകാശകമ്മിഷനോ മറിച്ചുള്ള നിർദ്ദേശം നൽകണം. സോളർറിപ്പോർട്ടിന്റെ പൂർണ്ണ രൂപം ലഭിക്കണമെന്ന ആവശ്യമുന്നയിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ചീഫ് സെക്രട്ടറിക്കാണ് വിവരാവകാശനിയമ പ്രകാരം അപേക്ഷ നൽകിയത്. പക്ഷെ ഇക്കാര്യത്തിൽ അനുകൂല സമീപനമല്ല സർക്കാരിനുള്ളത്.
നിയമസഭക്ക് മുന്നിൽവെച്ചശേഷം മതി വിവരാവകാശം അനുസരിച്ച് പുറത്ത് നൽകുന്നത് എന്ന അഭിപ്രായത്തിനാണ് മേൽകൈ. ജനുവരിക്കകം നിയമസഭാ സമ്മേളനം ചേർന്നാൽമതി. അത് വരെ റിപ്പോർട്ട് സർക്കാരിന്റെ കൈവശമിരിക്കട്ടെ എന്നാണ് ഭരണതലത്തിലെ അഭിപ്രായം. അല്ലെങ്കിൽ വിവരാവകാശ കമ്മിഷൻ ഇടപെടണം. പക്ഷെ അത് സർക്കാരിന് തള്ളാനാവും. മുഖ്യമന്ത്രി നേരിട്ട് നിർദ്ദേശം നൽകുക എനന്താണ് അടുത്തസാധ്യത. അത് ഉണ്ടാകില്ല എന്ന് ഏതാണ്ട് ഉറപ്പാണ്. കോടതിയെ സമീപിക്കുകമാത്രമാണ് ഉമ്മൻചാണ്ടിക്കും കോൺഗ്രസ്സിനും മുന്നിലുള്ള വഴി. സ്വാഭാവിക നീതി വേണമെന്ന ആവശ്യമാകും ഉന്നയിക്കപ്പെടുക.
തനിക്കെതിരെയുള്ള ആരോപണങ്ങൾ അറിയുക ഏത് വ്യക്തിയുടെയും അവകാശമാണെന്ന വാദമാവും മുന്നോട്ട് വെക്കുക. ഇതിന് പുറമെ സ്ത്രീപീഡനക്കേസിലെ നടപടികളും വേഗത്തിലായേക്കും. സിപിഎമ്മും ബിജെപിയും ഇരുവശത്തു നിന്നും കടന്നാക്രമിക്കുമ്പോൾ മറുപടിയില്ലാതെ നിൽക്കുന്നതിനൊപ്പം, നിയമപരമായി ഒരിഞ്ച് മുന്നോട്ട് നീങ്ങാനുമാകാത്ത സ്ഥിതിയിലാണ് ആരോപണവിധേയരായ നേതാക്കൾ.