ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് മറുപടിയുമായി മന്ത്രി കടകംപളളി സുരേന്ദ്രന്‍. പ്രയാര്‍ സ്്ത്രീകളെയും അയ്യപ്പഭക്തരെയും അപമാനിച്ചു. ശബരിമലയെ തായ്്ലന്‍ഡ് ആക്കില്ലെന്ന പ്രസ്താവനയിലൂടെ ഉദ്ദേശിച്ചതെന്താണ്? സംസ്കാരശൂന്യമായ ജല്‍പ്പനങ്ങള്‍ അംഗീകരിക്കില്ല. പ്രസ്താവന പിന്‍വലിച്ച് പ്രയാര്‍ മാപ്പുപറയണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.
കോടതിവിധിച്ചാല്‍ പോലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ശബരിമലയെ തായ്‌ലന്‍ഡ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. സ്ത്രീകള്‍ കയറേണ്ടതില്ലെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാടെന്നും പ്രസിഡന്റ് പറഞ്ഞു.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുല്യതയും ആരാധനാസ്വാതന്ത്ര്യവുമടക്കം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ക്ഷേത്രപ്രവേശനച്ചട്ടങ്ങളിലെ വ്യവസ്ഥകളും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.