മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും പാർട്ടി തല അന്വേഷണമുണ്ടാവില്ലെന്നും എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ. കീഴുദ്യോഗസ്ഥർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആലപ്പുഴ കലക്ടർ നൽകിയ റിപ്പോർട്ട് തെറ്റാണെന്ന് തോമസ് ചാണ്ടിയും പ്രതികരിച്ചു. ഇതിനിടെ, എ.കെ.ശശീന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് 36 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ദേശീയ നേതൃത്വത്തിന് കത്ത് നല്‍കി. സംസ്ഥാന നേതൃയോഗം അങ്കമാലിയില്‍ തുടരുകയാണ്.
പാർട്ടിക്കുള്ളിലും പുറത്തും തോമസ് ചാണ്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ എൻസിപി കേന്ദ്ര നേതൃത്വം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന വ്യക്തമായ സൂചനയാണ് പ്രഫുൽ പട്ടേലിന്റെ ഈ വാക്കുകൾ. അതേ സമയം കയ്യേറ്റത്തെ പറ്റിയ ആലപ്പുഴ ജില്ലാ കലക്ടറുടെ ഇടക്കാല റിപ്പോർട്ടിനെ തളളിയും സ്വയം തോമസ് ചാണ്ടി രംഗത്തെത്തി.
എന്നാൽ തോമസ് ചാണ്ടിക്കെതിരെയും ഉഴവൂർ വിജയനെ ഭീഷണിപ്പെടുത്തിയ പാർട്ടി സംസ്ഥാന സെക്രട്ടറി സുൾഫിക്കർ മയൂരിക്കെതിരെയും നടപടി വേണമെന്ന നിലപാടിലാണ് സംസ്ഥാന കമ്മിറ്റിയിലെ ഒരു വിഭാഗം. പാർട്ടിയുടെ പുതിയ പ്രസിഡന്റായി മാണി സി കാപ്പനെ കൊണ്ടുവരാനുള്ള നീക്കത്തിലാണ് തോമസ് ചാണ്ടി വിഭാഗം. എന്നാൽ എ.കെ ശശീന്ദ്രനെ പ്രസിഡൻറാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ അനുകൂലിക്കുന്നവർ കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകി. തർക്കം തുടർന്നാൽ ടി.പി.പീതാംബരൻ തന്നെ പ്രസിഡന്റായി തുടരാനാണ് സാധ്യത.