അണ്ടർ 17 ലോകകപ്പിൽ ജർമനിക്കും സ്പെയിനും ഇന്ന് നിർണായക മൽസരങ്ങൾ. കൊച്ചിയിലെ ആദ്യ മൽസരത്തിൽ ജർമനി ഗിനിയയെ നേരിടും. രണ്ടാം മൽസരത്തിൽ ഉത്തര കൊറിയയാണ് സ്പെയിന്റെ എതിരാളികൾ.
അണ്ടർ 17 ലോകകപ്പിൽ സി ഗ്രൂപ്പിലേയും ഡി ഗ്രൂപ്പിലേയും അവസാന മൽസരങ്ങളാണ് ഇന്ന് കൊച്ചിയിൽ നടക്കുന്നത്. രണ്ടു മൽസരങ്ങളിൽ ഒരു ജയവും ഒരു തോൽവിയുമടക്കം മൂന്നു പോയിന്റ് വീതമുള്ള ജർമനിക്കും സ്പെയിനും പ്രീ ക്വാർട്ടറിൽ കടക്കാൻ ഇന്നത്തെ വിജയം നിർണായകമാണ്. ഇറാനോട് എതിരില്ലാത്ത നാലു ഗോളുകൾക്ക് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നതാണ് യൂറോപ്യൻ ശക്തികളായ ജർമനിയുടെ പ്രീ ക്വാർട്ടർ പ്രവേശം അനിശ്ചിതത്വത്തിലാക്കിയത്. താരതമ്യേന ദുർബലരായ ഗിനിയക്കെതിരെ വൻ മാർജിനിൽ വിജയം നേടി പ്രീ ക്വാർട്ടർ ഉറപ്പിക്കുകയാണ് ജർമനിയുടെ ലക്ഷ്യം. രണ്ടു വിജയങ്ങളോടെ ഇറാൻ നേരത്തേ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.
കൊച്ചിയിൽ നടക്കുന്ന രണ്ടാം മൽസരത്തിൽ സ്പെയിൻ ഉത്തരകൊറിയയെ നേരിടും. ഡി ഗ്രൂപ്പിൽ ബ്രസീൽ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. ഉത്തര കൊറിയയെ തകർത്ത് പ്രീ ക്വാർട്ടറിൽ ഇടംപിടിക്കുകയാണ് സ്പെയിന്റെ ലക്ഷ്യം. ഗോവയിലാണ് ബ്രസീൽ നൈജർ പോരാട്ടം.