മൂന്ന് ജയവുമായി പാരഗ്വായ് ബി ഗ്രൂപ്പ് ചാമ്പ്യൻമാർ. ഇന്ന് നടന്ന മത്സരത്തിൽ തുർക്കിയെ പരാജയപ്പെടുത്തിയതോടെയാണ് പാരഗ്വായ് മൂന്ന് ജയങ്ങൾ സ്വന്തമാക്കി ഗ്രൂപ്പ് ചാമ്പ്യൻമാരായത്.പാരഗ്വായ് നേരത്തെ പ്രിക്വാർട്ടറിൽ കടന്നിരുന്നു.
നവി മുംബൈയിൽ നടന്ന മത്സരത്തിൽ തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പാരഗ്വായ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ രണ്ടു ഗോളുകളും രണ്ടാം പകുതിയിൽ ഒരു ഗോളും അടിച്ചാണ് പാരഗ്വായുടെ മൂന്നാം ജയം. 41–ാം മിനിറ്റിൽ ജിയോവാനി ബൊഗാഡോ,43–ാം മിനിറ്റിൽ ഫെർനാൻഡോ കാർഡോസോ, 61–ാം മിനിറ്റിൽ അൻറോണിയോ ഗലിയാനോ എന്നിവരാണ് പാരഗ്വായുടെ ഗോള്‍ നേട്ടക്കാർ. മത്സരത്തിന്റെ അവസാന മിനിറ്റിൽ കരീം കെസ്ഗിനാണ് തുർക്കിക്കായി ആശ്വാസ ഗോൾ നേടിയത്.
നേരത്തെ മാലിയോടും പരാജയപ്പെട്ട തുർക്കിക്ക് ഒരു സമനില മാത്രമാണ് ആശ്വാസമായുള്ളത്. രണ്ടാം തോൽവിയോടെ തുർക്കിയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ പ്രതിസന്ധിയിലായി.
പ്രീ ക്വാർട്ടർ ഉറപ്പിച്ച് മാലിയും
അതേ സമയം ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി മാലിയും പ്രീക്വാർട്ടറിലെത്തി. ന്യസീലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാലി പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 18–ാം മിനിറ്റിൽ തന്നെ മാലി ആദ്യ ലീഡ് സ്വന്തമാക്കി. സലാം ജിദൗവാണ് മാലിയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ ജെമോസ ട്രാവോർ വീണ്ടും മാലിക്ക് ലീഡ് സമ്മാനിച്ചു. 50–ാം മിനിറ്റിലായിരുന്നു ഇത്. ചാൾസ് സ്പ്രാഗിന്റെ ഒരു ഗോളിലൂടെ ന്യൂസീലാൻഡ് മത്സരത്തിലേക്ക് തിരിച്ചുവരുത്താൻ ശ്രമം നടത്തി. എന്നാൽ 82–ാം മിനിറ്റിൽ ലസ്സാന എൻഡേയ് മൂന്നാം ഗോളടിച്ച് മാലിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. ഗ്രൂപ്പിൽ മുന്നിലുള്ള പാരഗ്വായോട് മാത്രമാണ് മാലി തോറ്റത്.