മാർത്താണ്ഡം കായൽ നികത്തുന്നത് തടയാൻ സ്റ്റോപ്പ് മെമ്മോ കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. സ്റ്റോപ്പ് മെമ്മോയിൽ പറയുന്ന സർവേനമ്പരുകളിൽപ്പെടുന്ന കായൽ നികത്തിയത് പൂർവസ്ഥിതിയിലാക്കണം. മണ്ണ് നീക്കം ചെയ്യുന്നതിന് നടപടിസ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 10 ദിവസത്തിനകം ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി നിർദേശിച്ചു.
മന്ത്രി തോമസ് ചാണ്ടി കൈവശം വച്ചിട്ടുള്ള കായൽ പ്രദേശങ്ങൾ അനധികൃതമായി നികത്തിയെന്നും ഇത് പൂർവസ്ഥിതിയിലാക്കണമെന്നും കാണിച്ച് കൈനകരി സ്വദേശി കെ.ബി. വിനോദ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് . സ്റ്റോപ്പ് മെമ്മോ അവഗണിച്ച് കായൽ നികത്തിയിട്ടില്ലെന്ന തോമസ് ചാണ്ടിയുടെ നിലപാടിന് വിരുദ്ധമായ നിലപാടാണ് ഇന്ന് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്