കേരള സർവകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക, അനധ്യാപക ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം. വർഷങ്ങളായി കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന നൂറുകണക്കിന്പേർ ഇതോടെ പെരുവഴിയിലാകും. തൊഴിൽവകുപ്പിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി, എംപ്്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് നിയമനം നടത്താനാണ് സർവകലാശാലയുടെ തീരുമാനം.
എൻജിനീയറിങ് കോളജുകൾ, ബിഎഡ് സെന്ററുകൾ, മാനേജ്മെന്റ് പഠനകേന്ദ്രങ്ങൾ എന്നിവയാണ് കേരളസർവകലാശാല നേരിട്ടു നടത്തുന്ന സ്വാശ്രയസ്ഥാപനങ്ങൾ. ഇവയിൽ വർഷങ്ങളായി നൂറുകണക്കിന് അധ്യാപകർ കരാറടിസ്ഥാനത്തിലാണ് ജോലിചെയ്യുന്നത്. 2018 ജനുവരി മുതൽ ഇവരെ പിരിച്ചയക്കാനും എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് നിയമനം നടത്താനുമാണ് തീരുമാനം. ലാബ് അസിസ്റ്റന്റ്, ലൈബ്രേറിയൻ തുടങ്ങിയ അനധ്യാപകരുടെ കാര്യത്തിലും ഇതേ തീരുമാനമാണുള്ളത്. ഇതോടെ പ്രിൻസിപ്പൽ മുതൽ ലാബ് അസിസ്റ്റന്റ് വരെ പലതട്ടുകളിൽ ജോലിചെയ്യുന്നവർക്ക് തൊഴിൽ നഷ്ടപ്പെടും. ആദ്യഘട്ടത്തിൽതന്നെ 500 പേർക്ക് ജോലി ഇല്ലാതെയാകും.
പി.എസ്.സി നേരിട്ട് നിയമനം നടത്തുന്ന സ്ഥാപനങ്ങളിൽ, എംപ്്ളോയ്മെന്റ് എക്സ്്ചേഞ്ചിൽ നിന്ന് മാത്രമെ താൽക്കാലിക നിയമനം പാടുള്ളൂ എന്ന ഉത്തരവ് തൊഴിൽ വകുപ്പ് ഇറക്കിയിരുന്നു. സർവകലാശാലകളുടെ സ്വാശ്രയ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി വഴിയല്ല. എന്നിട്ടും ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് അഞ്ഞൂറോളം പേരെ പിരിച്ചുവിടാനാണ് കേരള സർവകലാശാലയിലെ ഉന്നതർ ശ്രമിക്കുന്നത്.