ഭീകരരുടെ തടവിൽ നിന്ന് മോചിതനായ ഫാദർ ടോം ഉഴുന്നാലിനെ സ്വീകരിക്കാൻ ജന്മനാടായ രാമപുരം ഒരുങ്ങി. ഉച്ചകഴിഞ്ഞ് രാമപുരത്തെത്തുന്ന ഫാദർ ടോം ദേവലായത്തിൽ കൃതഞ്ജതാ ബലി അർപ്പിക്കും.
പതിനെട്ടുമാസക്കാലം രാമപുരംകാർ നടത്തിയ പ്രാർഥനകൾ ഒടുവിൽഫലം കണ്ടു. ഫാദർ ടോം ഉഴുന്നാലിൽ ജന്മനാട്ടിലെത്തുന്നു. ഊഷ്മളമായ വരേവേൽപാണ് നാട്ടുകാർ ഒരുക്കിയിരിക്കുന്നത്. രാവിലെ നെടുമ്പാശേരിയിലെത്തുന്ന ഫാദർ ടോം ഉച്ചകഴിഞ്ഞ് പാലാ രൂപതാ ആസ്ഥാനത്ത് ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും.
തുടർന്ന് ബന്ധുക്കൾക്കും നാട്ടുകാർക്കുമൊപ്പം രാമപുരത്തേയ്ക്ക്. അഞ്ചരയ്ക്ക് ദേവാലയത്തിൽ കൃതഞ്ജാതാ ബലി അർപ്പിക്കും. തുടർന്ന് പാരിഷ് ഹാളിൽ സ്വീകരണയോഗം. ഇതിനുശേഷം രാമപുരത്തെ സ്വന്തം വീട്ടിലേയ്ക്ക് പോകുന്ന ഫാദർടോം സഹോദരങ്ങൾക്കൊപ്പം അവിടെ താമസിക്കും. വീട്ടിലും പ്രാർഥനാ ചടങ്ങുകൾ ഒരുക്കിയിട്ടുണ്ട്. 2015 ഡിസംബറിലാണ് ഫാദർ ടോം അവസാനമായി രാമപുരത്തെ വീട്ടിലെത്തുന്നത്. മൂന്നുമാസങ്ങൾക്കുശേഷം യമനിൽ വച്ച് ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മോചനത്തിനുവേണ്ടി ആക്ഷൻ കൗൺസിലുൾപ്പെടെ രൂപീകരിച്ച് നാട്ടുകാരും ബന്ധുക്കളും സജീവമായി രംഗത്തുണ്ടായിരുന്നു. മുടക്കമില്ലാതെ എല്ലാ ഞായറാഴ്ചയും കുടുംബ വീടുകളിൽ പ്രത്യേക പ്രാർഥനയും നടത്തിയിരുന്നു. ഒടുവിൽ ഒന്നരവർഷക്കാലത്തിനുശേഷം രാമപുരംകാരുടെ സ്നേഹത്തിേയ്ക്ക് വീണ്ടും ഫാദർ ടോം എത്തുന്നു.