കൃഷിയാവശ്യങ്ങൾക്കുള്ള സ്വര്‍ണപണയ വായ്പയെടുത്തവരിൽ നിന്നും അധിക തുക ഈടാക്കി എസ്. ബി.ഐയുടെ കൊള്ള. ഓരോ വായ്പക്കും നാനൂറ്റി ഇരുപത് രൂപ വീതം കാരണമൊന്നുമില്ലാതെ ഈടാക്കിയാണ് ബാങ്ക് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്നത്. ബാങ്ക് അക്കൗണ്ടിൽ വായ്പ വിവരങ്ങൾ രേഖപ്പെടുത്തി നൽകാത്തതിനാൽ തട്ടിപ്പ് പുറത്തറിയുന്നുമില്ല
എസ്.ബി.ഐയുടെ കൂടരഞ്ഞി ബ്രാഞ്ചിൽ നിന്നും കൂമ്പാറ സ്വദേശി ബാബു ഒരു ലക്ഷത്തി എൺപത്തിഅയ്യായിരം രൂപ നാലു ശതമാനം പലിശ നിരക്കിയിൽ വായ്പയെടുത്തു. കാലാവധി തികയുന്നതിന് ഒരു ദിവസം മുമ്പ് വായ്പ തിരിച്ചടച്ചപ്പോൾ ഈടാക്കിയത് ഒരു ലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരത്തി എണ്ണൂറ്റി ഇരുപത് രൂപ. അതായത് നാലുശതമാനം പലിശ കണക്കാക്കിയാലും 420 രൂപ അധികം. കാര്യം തിരക്കിയപ്പോൾ ബാബുവിന് കിട്ടിയ രേഖയിൽ പറയുന്നത് ഗോൾഡ് കീപ്പിങ് ചാർജെന്ന പേരിൽ മുന്നൂറ് രൂപ ഈടാക്കിയെന്ന്. 120 രൂപക്ക് ഒരുമറുപടിയുമില്ല
ടോൾ ഫ്രീ നമ്പറിലും നേരിട്ടും പരാതി നൽകിയപ്പോൾ രണ്ട് കത്തുകൾ കിട്ടി. അധികമായി പിടിച്ച പണം തിരികെ നൽകി തടിയൂരിയെന്ന് പച്ചക്ക് പറയുന്നു.
ഇതനുസരിച്ചാണെങ്കിൽ കേരളത്തിലെ എല്ല എസ്.ബിഐ ബ്രാഞ്ചുകളിലും സമാനമായ തട്ടിപ്പ് നടക്കുന്നുണ്ട്.കോടികൾ നാമാരും അറിയാതെ എസ്.ബി.ഐ തട്ടിയെടുക്കുന്നുമുണ്ട്.