അലിന്‍ഡ് ഏറ്റെടുക്കാന്‍ നടപടിയില്ലെങ്കില്‍ പ്രത്യക്ഷസമരം നടത്തുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുണ്ടറ അലിന്‍ഡ് തുറന്നതിനുപിന്നില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണ്. ഇന്നത്തെ നിലയില്‍ മൂന്നുവര്‍ഷം കഴിഞ്ഞാലും ഫാക്ടറി പ്രവര്‍ത്തിപ്പിക്കാനാകില്ല. സൊമാനി ഗ്രൂപ്പിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിച്ചെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. മനോരമന്യൂസ് 'ടോപ് റിപ്പോര്‍ട്ടര്‍' പരമ്പരയെത്തുടര്‍ന്നാണ് പ്രതിപക്ഷ നീക്കം.
അലിൻഡ് കമ്പനി ഏറ്റെടുക്കാൻ പിണറായി വിജയൻ സർക്കാർ തീരുമാനിച്ചതിന്റെ തെളിവുകൾ മനോരമ ന്യൂസ് പുറത്ത് വിട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പീഡിത വ്യവസായ പുനരുദ്ധാരണ ബോര്‍ഡിന്‍റെ അപ്പീല്‍ കമ്മിറ്റിക്ക് സർക്കാർ നൽകിയ അപ്പീൽ മനോരമ ന്യൂസ് പുറത്തുവിടുന്നു. കമ്പനിയുടെ ആസ്തി വിൽക്കുകയാണ് പ്രൊമോട്ടർമാരുടെ ലക്ഷ്യമെന്നും അപ്പീലിൽ സർക്കാർ പറയുന്നു. എന്നാൽ പത്തുമാസത്തിനുശേഷം അതേ പ്രൊമോട്ടർമാർക്കായി സർക്കാർ അലിൻഡിന്റെ വാതിൽ തുറന്നു. മനോരമ ന്യൂസ് അന്വേഷണം, ഒപ്പമുണ്ട്, വിറ്റുതുലയ്ക്കാൻ.
കൃത്യം ഒരുവർഷം മുമ്പ് സർക്കാർ എ.ഐ.എഫ്.ആറിൽ നൽകിയ അപ്പീലിൽ കമ്പനി ഏറ്റെടുക്കാൻ സർക്കാരിനെ അനുവദിക്കണം എന്നാണ് ആവശ്യം. അലിൻഡിന്റെ ഓരോ യൂണിറ്റിനും വ്യവസായ സഹകരണസംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. സൊമാനി ഗ്രൂപ്പ് പ്രൊമോട്ടർമാരായി നൽകിയ കരട് പുനരുദ്ധാരണ പദ്ധതി ബി.ഐ.എഫ്.ആർ അംഗീകരിച്ചതിനെതിരെയാണ് സർക്കാർ ഈ അപ്പീൽ നൽകിയത്.
കാരണങ്ങളും അപ്പീലിൽ അക്കമിട്ട് നിരത്തുന്നു. സമീപകാലത്ത് സർക്കാരോ ബാങ്കോ നിയോഗിച്ച ഏജൻസി കമ്പനിയുടെ ആസ്തിമൂല്യനിർണയം നടത്തിയിട്ടില്ല. കമ്പനിയുടെ ആസ്തി എത്രയെന്ന് കൃത്യമായി നിർണയിക്കാതെ അത് പണയംവച്ച് പുനരുദ്ധാരണത്തിനുവേണ്ട പണം കണ്ടെത്തുമെന്ന് പറയുന്നതിൽ ദുരുദ്ദേശമുണ്ട്.
കമ്പനിയുടെ പുനരുദ്ധാരണം അനന്തമായി നീട്ടിക്കൊണ്ടുപോകുകയും 1300കോടിയിലേറെ രൂപ മൂല്യം വരുന്ന ആസ്തി വിൽക്കുകയുമാണ് പ്രൊമോട്ടർമാരുടെ ഉദ്ദേശമെന്നും അപ്പീലിൽ സർക്കാർ പറയുന്നു. കമ്പനി ഏറ്റെടുക്കാൻ അനുവദിക്കണമെന്ന് പത്തുമാസം മുമ്പ് ആവശ്യപ്പെട്ട സർക്കാർ ഇപ്പോൾ മറിച്ച് പറയുന്നു. ഇതിനിടെ സംഭവിച്ചതെന്തെന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല.