മില്ലുടമകളുടെ പിടിവാശി കാരണം സംസ്ഥാനത്ത് നെല്ലുസംഭരണം പ്രതിസന്ധിയിൽ. കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്താതെ കർഷകരിൽ നിന്ന് നെല്ലെടുക്കില്ലെന്ന് മില്ലുടമകൾ സർക്കാരിനെ അറിയിച്ചു. എന്നാൽ മില്ലുടകളുടെ നിർബന്ധത്തിന് വഴങ്ങില്ലെന്നും സപ്ലൈകോ നേരിട്ട് നെല്ല് സംഭരിക്കുമെന്നും മില്ലുടമകളുമായുള്ള ചർച്ചയ്ക്ക് ശേഷം മന്ത്രിമാരായ വി.എസ് സുനിൽകുമാറും പി.തിലോത്തമനും പറഞ്ഞു.
നെല്ല് സംഭരണരംഗത്ത് വർഷങ്ങളായി നിലനിന്ന തട്ടിപ്പിന് പിടിവീണതോടെയാണ് സ്വകാര്യ മില്ലുടമകളുടെ കടുംപിടുത്തം. കർഷകരിൽ നിന്നുള്ള നെല്ലിന്റ അരി മറിച്ചുവിറ്റശേഷം ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ അരിയാണ് മിക്ക മില്ലുടമകളും റേഷൻകടവഴി വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് നൽകിയിരുന്നത്. ഇക്കാര്യത്തിൽ പരിശോധന കർശനമാക്കിയതോടെയാണ് മില്ലുടമകൾ മുടന്തൻ ന്യായങ്ങൾ നിരത്തുന്നത്
എന്നാൽ മില്ലുടമകളുടെ പിടിവാശിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. സപ്ലൈകോ നേരിട്ട് നെല്ല് സംഭരിക്കും.ഉണക്കി സിവിൽ സപ്ലൈസ് ഗോഡൗണുകളിൽ സംഭരിച്ചശേഷം ചെറുകിട മില്ലുകളെ ഉൾപ്പടുത്തി കുത്തി അരിയാക്കും. മില്ലുകൾ പിൻമാറിയതോടെ പാലക്കാട്ടും ആലപ്പുഴയിലും കൊയ്ത്ത് ആരംഭിച്ച പാടങ്ങളിൽ നെല്ല് കെട്ടിക്കിടക്കുകയാണ്.