തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിക്ക് മരുന്നു മാറി നൽകി. ഗുരുതരാവസ്ഥയിലായ രോഗിയെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രാഥമികാന്വേഷണത്തെ തുടർന്ന് ഡ്യൂട്ടി നഴ്സിനെ സസ്പെൻഡ് ചെയ്തു. രോഗിയുടെ ചികിൽസാചെലവ് സർക്കാർ വഹിക്കും.
സാംക്രമികരോഗവിഭാഗത്തിൽ ചികിൽസക്കെത്തിയ കൊട്ടാരക്കര സ്വദേശി ബാബുക്കുട്ടൻ നായർക്കാണ് മരുന്നു മാറി നൽകിയത്. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. ഇടതുകൈയ്ക്ക് തളർച്ചയനുഭവപ്പെട്ടതിനെ തുടർന്ന് ചികിൽസക്കെത്തിയ ബാബുക്കുട്ടന് മനോരോഗത്തിനുള്ള ഗുളിക മാറി നൽകുകയായിരുന്നു.
അബോധവവസ്ഥായിലായ രോഗിയെ ഉടൻ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനു പിഴവുപറ്റിയതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. നഴ്സിനെ സസ്പെൻഡ് ചെയ്തതായി മെഡിക്കൽ കോളജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു.