ലണ്ടനെ നടുക്കിയ ഭീകരാക്രമണത്തില്‍ ഇരുപത്തിയൊന്‍പതു പേര്‍ക്ക് പരുക്കേറ്റു. പശ്ചിമ ലണ്ടനിലെ തിരക്കേറിയ പാർസൻസ് ഗ്രീൻ സ്റ്റേഷനിൽ ഭൂഗർഭ ട്രെയിനിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു. ഇതുമായി ബന്ധപ്പെട്ട് 18കാരനെ അറസ്റ്റ് ചെയ്തു.
ഭൂഗര്‍ഭ മെട്രോ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ സ്ഥാപിച്ചിരുന്ന ബക്കറ്റ് ബോംബാണ് പൊട്ടിത്തെറിച്ചത്. ലണ്ടൻ സമയം രാവിലെ 8.20 നാണു സ്ഫോടനം നടന്നത്. സ്റ്റേഷനില്‍ വളരെയധികം തിരക്കുള്ള സമയത്തായിരുന്നു സ്ഫോടനം. പൊള്ളലേറ്റാണ് കൂടുതല്‍ പേര്‍ക്കും പരുക്ക്. പരിഭ്രാന്തരായ ജനങ്ങള്‍ രക്ഷപെടാനുള്ള ശ്രമത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും ചിലര്‍ക്ക് പരിക്കേറ്റു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു. രണ്ടായിരത്തിയഞ്ച് ജൂലൈയിലെ സ്ഫോടന പരമ്പരയെ അനുസ്മരിപ്പിക്കുന്നതായിരുന്നു പുതിയ ആക്രമണം. ലണ്ടനിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് അന്നു നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ അന്‍പത്തിരണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.നഗരത്തിൽ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട് .