ഒറ്റനികുതി കൊണ്ടുവന്നതും രാജ്യത്തെ ഒന്നിപ്പിക്കാന്‍ ട്രെയിനോടിക്കുന്നതും കേന്ദ്രസര്‍ക്കാര്‍. ഇവ രണ്ടും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാരിനെ വെട്ടിക്കാമെന്ന് കണ്ടെത്തിയത് തിരുപ്പൂരിലെ തുണിച്ചക്കച്ചവടക്കാരാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന ഒറ്റനികുതി വെട്ടിക്കാൻ ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്നത് കേന്ദ്ര സർക്കാരിന്റെ തന്നെ റയില്‍വേയെ. നികുതി വെട്ടിച്ച് കേരളത്തിലേക്ക് ദിനംപ്രതി ട്രെയിൻ മാർഗം കോടികളുടെ പാഴ്സലുകളാണ് കയറ്റി അയക്കുന്നത്.
തിരുപ്പൂരിലെ മൊത്തവ്യാപാരികളിൽ നിന്ന് ബില്ലില്ലാതെ, നികുതി അടയ്ക്കാതെ തുണി വാങ്ങി. ഇനി അത് കേരളത്തിലെത്തിക്കാന്‍ സുരക്ഷിതമാർഗം ഏതെന്ന കാര്യത്തിലും ഉല്‍പന്നങ്ങള്‍ ഉപഭോക്താവ് ആവശ്യപ്പെടുന്നിടത്ത് എത്തിച്ചുനല്‍കാനും നികുതി വെട്ടിക്കാനുള്ള അതേ കാര്യക്ഷമത തിരുപ്പൂരിലെ വ്യാപാരികള്‍ പുലര്‍ത്തുന്നുണ്ട്. ട്രെയിൻ വഴി പാഴ്സലായി സുരക്ഷിതമായി കേരളത്തിൽ എത്തിച്ചു തരും. ട്രെയിനിലാണെങ്കിൽ ഒരുരൂപ ജി.എസ്.ടി അടക്കണ്ട. അൻപതിനായിരം രൂപയുടെ തുണിക്ക് കേരളത്തിൽ എത്തിക്കാൻ പാഴ്സൽ ചാർജ് സഹിതം അഞ്ഞൂറു രൂപയിൽ താഴെയാണ് ആകെ ചെലവ്. വ്യാപാരികൾ തന്നെ പാഴ്സല്‍ കേരളത്തിലേക്ക് അയച്ചു തരും.
ഏതു ട്രെയിനാണ്, പാഴ്സൽ എപ്പോൾ എത്തും, ട്രെയിനിന്റെ പിറകിലാണോ അതോ മുൻഭാഗത്താണോ തുടങ്ങിയ കാര്യങ്ങളെല്ലാം നേരത്തെ വിളിച്ചറിയിക്കും. ഒറ്റ ദിവസംകൊണ്ട് പാഴ്സൽ കേരളത്തിലെത്തിക്കും. കേരളത്തിലെ റയിൽവ സ്റ്റേഷനിൽ നിന്ന് കടയിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം മാത്രം ഏറ്റെടുത്താൽ മതി. തിരൂപ്പൂർ റയിൽവേ സ്റ്റേഷന് മുന്നിൽ ഇങ്ങനെ എത്തുന്ന ഒട്ടേറെ പാഴ്സൽ വാഹനങ്ങൾ കാണാം. പ്ലാറ്റ്്ഫോമിൽ നൂറു കണക്കിന് പാഴ്സലുകൾ അട്ടിയിട്ടിരിക്കുന്നതും കാണാൻ സാധിക്കും.