ആലപ്പുഴയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. ദേശീയപാതയില്‍ തോട്ടപ്പള്ളിയിലുണ്ടായ അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം വാഹനത്തില്‍ കുരുങ്ങിയാണ് 15 കിലോമീറ്റര്‍ അകലെയെത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി. ശരീരത്തിലെ മുറിവുകളിലെല്ലാം ടാറിന്റെ അംശം കണ്ടെത്തിയെന്ന് എസ്.പി. അറിയിച്ചു.
കലവൂര്‍ സ്വദേശി സുനില്‍കുമാറിന്റെ മൃതദേഹമാണ് വാഹനാപകടത്തെത്തുടർന്ന് നഗ്നമായ നിലയില്‍ കണ്ടെത്തിയത്. തോട്ടപ്പള്ളിയില്‍ വാഹനാപകടമുണ്ടായെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ ഒന്നും കണ്ടില്ല. സൂക്ഷ്മമായ പരിശോധനയിലാണ് റോഡില്‍ ചോരയും ഒരു തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയികാണുമെന്ന നിഗമനത്തില്‍ പൊലീസ് ആശുപത്രികളില്‍ അന്വേഷിച്ചു. പക്ഷേ എങ്ങുമില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുന്നപ്രയില്‍ റോഡരികില്‍ ഒരു മൃതദേഹം കണ്ടെത്തി.
തിരിച്ചറിയല്‍ കാര്‍ഡിലെ അതേയാള്‍. ഇരുട്ടുപരന്ന റോഡരികില്‍ പൂര്‍ണമായും നഗ്നമായ നിലയിലായിരുന്നു മൃതദേഹം. അപകടമുണ്ടായ സ്ഥലത്തുനിന്ന് 15 കിലോമീറ്റര്‍ അകലത്തിലാണ് മൃതദേഹം കണ്ടെത്തിയത്.