അമേരിക്കന്‍ തീരത്തെത്തിയ ഇര്‍മ ചുഴലിക്കാറ്റ് ഫ്ളോറിഡയ്ക്കു പിന്നാലെ മിയാമിയിലും നാശനഷ്ടങ്ങള്‍ വിതയ്ക്കുന്നു. മണിക്കൂറില്‍ 100 മൈല്‍ വേഗത്തിലാണ് കാറ്റുവീശുന്നത്. ഫ്ളോറിഡ ഏതാണ്ട് പൂര്‍ണമായും വൈദ്യുതിബന്ധം അറ്റ നിലയിലാണ്. ഫ്ളോറിഡയുടെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവനും വെള്ളത്തിനടിയിലായി. 70 ലക്ഷം പേരെ ഒഴിപ്പിച്ചു. ഫ്ളോറിഡയുടെ പടിഞ്ഞാറന്‍ തീരമായ ടാംപയിലും സെന്റ് പീറ്റേഴ്സ് ബര്‍ഗിലും മനാട്ടി കൗണ്ടിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. കടലില്‍ തിരമാലകള്‍ പതിനേഴ് അടിയോളം ഉയര്‍ന്നിട്ടുണ്ട്. അപകടമേഖലയില്‍ താമസിക്കുന്നവര്‍ സ്വത്തുവകകള്‍ പരിഗണിക്കാതെ സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ എബസി പ്രത്യേക ഹെല്‍പ് ഡസ്ക് തുറന്നു.
അതിനിടെ, ഇർമ ചുഴലിക്കാറ്റ് ബാധിച്ച കരീബിയൻ ദ്വീപ് സമൂഹമായ സെന്റ് മാർട്ടിനിൽനിന്ന് അറുപതോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. ഇവരിൽ മിക്കവരും ചെറിയ കാലയളവിലേക്കുള്ള ട്രാൻസിറ്റ് വീസയിൽ യുഎസിൽ എത്തിയവരാണ്. ഇവരെ എത്രയും വേഗം നാട്ടിലേക്കു തിരിച്ചയക്കാനുള്ള നടപടികൾ നടന്നുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.