കേന്ദ്രസർക്കാർ നോട്ടുനിരോധിച്ചത് തന്റെ അറിവോടെയായിരുന്നില്ലെന്ന് റിസര്‍വ് ബാങ്ക് മുന്‍ഗവര്‍ണര്‍ രഘുറാം രാജൻ. ഐ ഡു വാട്ട് ഐ ഡു' എന്ന പുസ്തകത്തിലാണ് രഘുറാം രാജന്റെ നിർണായക വെളിപ്പെടുത്തല്‍. നോട്ടുനിരോധനത്തെക്കുറിച്ച് ആദ്യമായാണ് അദ്ദേഹം നിലപാട് വ്യക്തമാക്കുന്നത്.
അസാധുവാക്കിയ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് സ്ഥിരീകരിച്ചതോടെ, മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം സംബന്ധിച്ചചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഇതിനിടയിലാണ് റിസർവ് ബാങ്ക് മുൻ ഗവർണറുടെ വെളിപ്പെടുത്തൽ. 2016 നവംബര്‍ 8 നു നടന്ന നോട്ടുനിരോധനം തന്റെ അറിവോടെയല്ലെന്നും, നോട്ടുനിരോധനം സംബന്ധിച്ച തീരുമാനമെടുക്കാന്‍ രൂപീകരിച്ച ബോര്‍ഡില്‍ താന്‍ അംഗമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
നോട്ട് നിരോധിക്കാനുള്ള തീരുമാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന് ഗുണം ചെയ്യുമെന്നത് വാസ്തവമാണ്. എന്നാൽ, പെട്ടന്ന് സംഭവിക്കുന്ന സാമ്പത്തികത്തകര്‍ച്ച ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. അതിനാൽ താൻ നോട്ടുനിരോധനത്തെ അനുകൂലിച്ചിരുന്നില്ല. ഇതു സംബന്ധിച്ച് കേന്ദ്രസർക്കാരിനോട് വാക്കാൽ മറുപടി നൽകിയിരുന്നു. എന്നാൽ തന്റെ അഭിപ്രായ വ്യാത്യാസം കണക്കിലെടുത്താതെ സർക്കാർ നോട്ടുനിരോധനവുമായി മുന്നോട്ട് പോയെന്നും' ഐ ഡു വാട്ട് ഐ ഡു ' എന്ന പുസ്തകത്തിൽ രഘുറാം രാജൻ വെളിപ്പെടുത്തി.
താൻ ഗവർണറായിരുന്ന സമയത്ത് നോട്ടുനിരോധിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പുസ്തകത്തിൽ വിശദീകരിക്കുന്നു. കഴിഞ്ഞ സപ്തംബർ മൂന്നിന് റിസർവ ബാങ്ക് ഗവർണർ സ്ഥാനമൊഴിഞ്ഞ രഘുറാം രാജൻ, നിലവിൽ ഷിക്കാഗോ സർവകലാശാലയിൽ ഇക്കണോമിക്സ് പ്രൊഫസറായി സേവനമനുഷ്ഠിക്കുകയാണ്.